കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യുടെ വില്‍പ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തൽ. കേസില്‍ ശാന്തിമാരും മൂന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പടെ 33 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിജിലന്‍സ് ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലൻസിന് 45 ദിവസം സാവകാശം നല്‍കി.
ക്രമക്കേടുണ്ടാകാതിരിക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് പായ്‌ക്കറ്റിലാക്കി വില്‍പ്പന നടത്തിയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്‌ക്കാതെ ജീവനക്കാര്‍ സ്റ്റോക്കില്‍ ക്രമക്കേട് നടത്തുകയായിരുന്നു.
ജനുവരി 15നാണ് ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസ് കേസെടുത്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് നടപടി. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻ മുന്നേ കോടതിയിൽ അറിയിച്ചിരുന്നു.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തൽ. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.