തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായി അഭയം തേടി. തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്.
ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പൊലീസിനോട് വെളിപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.
യുവതിയുടെ പരാതിയെത്തുടർന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. ഒടുവില്‍ തന്റെ പ്രിയതമനൊപ്പം പൂവാറിലേക്ക് മടങ്ങണമെന്ന ഉറച്ച നിലപാടിൽ മോണാലിസ ഉറച്ചുനിന്നതോടെ പിതാവിന്റെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടിക്രമങ്ങൾക്ക് ശേഷം ഇവരെയും വിട്ടയച്ചു.
മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ പെൺകുട്ടിയാണ് മൊണാലിസ ഭോസ്‌ലെ. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്. പ്രശസ്തി ഉപദ്രവമായി മാറിയപ്പോൾ, അച്ഛൻ അവളെ നാടായ ഇൻഡോറിലേക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി.
'ദ ഡയറി ഓഫ് മണിപ്പൂർ' എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്. മൊണാലിസയെക്കുറിച്ച് വീഡിയോകളിലൂടെ അറിഞ്ഞപ്പോഴാണ്, തന്റെ പുതിയ നായികയായി അവളെ സനോജ് മിശ്ര തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.