മെഡിക്കൽ കോളേജുകളിലെ സൌജന്യ ഭക്ഷണവിതരണം തടയണമെന്ന ജി. സുധാകരൻ എംഎൽഎയുടെ പരാമർശത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വരെ മാതൃകാപരം എന്ന് പറഞ്ഞ പദ്ധതിയാണ്. അധികാര കസേര ഉറപ്പിക്കാൻ വേണ്ടി സ്വന്തം അനുജന്റെ രക്തസാക്ഷിത്വം തള്ളിപ്പറഞ്ഞ്, കാരണക്കാരായ കൊലപാതകികളുമായി കൈകോർത്തു പിടിച്ച ഒരാൾ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ അനാവശ്യമാണ് എന്ന് പറയുന്നു. അത്തരം അവസരവാദികൾക്ക് ചരിത്രത്തിൽ സ്ഥാനമില്ലെന്ന് വി. കെ. സനോജ് പറഞ്ഞു.
ജി സുധാകരനെപ്പോലുള്ള വലതുപക്ഷ അവസരവാദ രാഷ്ട്രീയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന ഒരാൾ എന്തെങ്കിലും പറഞ്ഞാൽ നാളെ മുതൽ പദ്ധതി ഉപേക്ഷിച്ചുപോകുമെന്ന ധാരണ വേണ്ട. വളരെ ശക്തമായി തന്നെ പൊതിച്ചോറുകൾ നൽകിയും രക്തം ദാനം ചെയ്തും മറ്റ് സന്നധ പ്രവർത്തനങ്ങൾ നടത്തിയും ഡിവൈഎഫ്ഐ മുന്നോട്ടു പോകും . നമ്മള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടുത്തെ നിലപാടുകള്‍ നമ്മിലേക്കുപടരും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് സുധാകരന്റെ മാറ്റമെന്നും വി.കെ. സനോദ് പറഞ്ഞു.
മെഡിക്കല്‍ കോളേജുകളില്‍ ഒരു പാര്‍ട്ടിയേയും കയറ്റരുതെന്നായിരുന്നു ജി സുധാകരന്റെ വിവാദ പരാമര്‍ശം. ആശുപത്രികളില്‍ ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. പാര്‍ട്ടികള്‍ അന്നദാനം കൊടുക്കുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരില്‍ കൊടി കെട്ടുന്ന പണിയാണ് അവര്‍ നടത്തുന്നതെന്നും ഇതെല്ലാം നീക്കം ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇത് പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നിട്ടും സേവാഭാരതി ഭക്ഷണം നല്‍കി. ഇതൊന്നും അനുവദിക്കാന്‍ പാടില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.