തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ പരാമർശത്തിനെതിരെ വി.എം. സുധീരൻ. എസ്എൻഡിപി ജനറൽ സെക്രട്ടറിയുടെ ഭാഷ കവല ചട്ടമ്പിയുടെ രീതിയിലാണ്. തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിൻ്റെ ഏറ്റവും പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമയുള്ള കൂട്ടുകെട്ടാണെന്നും വി.എം. സുധീരൻ വിമർശിച്ചു.
സമുദായത്തിനും സമൂഹത്തിനുമായി അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും സ്വന്തം നേട്ടങ്ങൾ മാത്രമാണ് ലക്ഷ്യമെന്നും സുധീരൻ കുറ്റപ്പെടുത്തി. സ്വന്തം സ്ഥാപിത താൽപ്പര്യങ്ങൾക്കും ധനശേഖരണത്തിനുമായാണ് അദ്ദേഹം മുന്നോട്ടുപോകുന്നത് എന്നും സുധീരൻ വ്യക്തമാക്കി.
ജീവനൊടുക്കിയ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹികതമായ സമീപനമാണ്. അദ്ദേഹത്തിൻ്റെ ആത്മഹത്യാക്കുറിപ്പിൽ താൻ നേടുന്ന ഭീഷണിയെ കുറിച്ചും മാനസിക പീഡനത്തെ കുറിച്ചും പറയുന്നുണ്ട്. അതെക്കുറിച്ച് സത്യസന്ധമായി അന്വേഷണം നടത്തിയാൽ വെള്ളാപ്പള്ളിയുടെ സ്ഥാനം എവിടെയായിരിക്കും എന്ന് എനിക്ക് പറയാൻ കഴിയില്ലെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
പിണറായി അധികാരത്തിലിരുന്ന സമയത്തും മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് രണ്ട് തവണ കത്ത് നൽകിയിരുന്നു. എന്നാൽ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. പരാതി നിഷേധിക്കപ്പെട്ട് കേസ് തേഞ്ഞുമാഞ്ഞു പോകുന്ന നടപടിയാണ് ഉണ്ടായത് എന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.