തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി വി.എസ്. ശിവകുമാർ. തിരുവനന്തപുരം സീറ്റ് വേണമെന്നും, സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നും ശിവകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സീറ്റിൽ കെ. മുരളീധരനായിരുന്നു പ്രഥമ പരിഗണന. പാറശാല, കാട്ടാക്കട മണ്ഡലത്തിൽ ശിവകുമാറിനെ പരിഗണിച്ചിരുന്നു. എന്നാൽ വിജയസാധ്യത തിരുവനന്തപുരം ആയതിനാൽ ആ സീറ്റ് തന്നെ നൽകണം എന്നാണ് ശിവകുമാറിൻ്റെ ആവശ്യം. 2011ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ ജയിച്ചാണ് ശിവകുമാർ മന്ത്രിയായത്.
ഇന്ന് രാവിലെയാണ് ശിവകുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ് ലഭിച്ചത്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ഉള്ളതെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. അതേസമയം ശിവകുമാറിൻ്റെ മൂന്ന് സുഹൃത്തുക്കൾക്ക് എതിരെ വിജിലൻസ് കണ്ടെത്തലുകളുണ്ട്. സുഹൃത്തുക്കളായ എൻ.എസ്. ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയാണ് കണ്ടെത്തൽ. ശിവകുമാർ മന്ത്രിയായിരുന്ന കാലത്ത് മൂന്ന് സുഹൃത്തുക്കൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തിയത്. ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻ്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വി.എസ്. ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നാണ് കണ്ടെത്തൽ. മന്ത്രിയായിരുന്നപ്പോഴുള്ള വരുമാനത്തിന് അനുസരിച്ചള്ള സ്വത്തേ ഉള്ളൂവെന്നും കണ്ടെത്തി.