റാം നാരയണിൻ്റെ കുടുംബം Source: News Malayalam 24x7
KERALA

വാളയാർ ആൾക്കൂട്ട കൊലപാതകം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് രാം നാരായണന്റെ കുടുംബം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

സംഭവത്തിൽ എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ മരിച്ച റാം നാരായൺ ബാഗേലിന്റെ കുടുംബം തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. കേരള സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടു മക്കളടങ്ങുന്ന നിർധന കുടുംബമാണെന്നും 25 ലക്ഷം നഷ്ടപരിഹാരം ആവശ്യമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ദളിത് സമുദായത്തിൽ പെട്ടവരാണ് തങ്ങളുടെ കുടുംബമെന്ന് ബന്ധു ശശികാന്ത് പറഞ്ഞു. സംഭവത്തിൽ എസ്‌സി-എസ്‌ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. കേസ് ശക്തിപ്പെടുത്തി ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണം. എല്ലാ കൊലയാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ശശികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിഷയത്തിൽ ചർച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് സർക്കാർ. റാം നാരായൺ ബാഗേലിന്റെ ബന്ധുക്കളുമായി ചർച്ച നടത്താൻ പാലക്കാട് ആർഡിഒ തൃശൂരിലേക്ക് തിരിച്ചു. ആർിഡഒ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി ബന്ധുക്കളുമായി ചർച്ച നടത്തും.

സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ രംഗത്തെത്തിയിരുന്നു. പ്രതികളെ പിടികൂടാത്തത് അവർക്ക് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ടാണെന്നാണ് ഡിസിസി പ്രസിഡൻ്റിൻ്റെ ആരോപണം. പ്രതികളായ 15 പേരിൽ 14 പേരും ബിജെപി അനുഭാവികളാണെന്നും ഒരാൾ സിപിഐഎം അനുഭാവിയെന്നും എ. തങ്കപ്പൻ പറഞ്ഞു.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടികൂടിയതെന്നാണ് എ. തങ്കപ്പൻ്റെ ആരോപണം. പൊലീസ് ശക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെട്ടു പോകാനുള്ള സമയം കൊടുത്തെന്നും ഡിസിസി പ്രസിഡൻ്റ് ആരോപിച്ചു.

SCROLL FOR NEXT