തിരുവനന്തപുരം: കുടിവെള്ളക്ഷാമത്തിനും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനും പിന്നാലെ തിരുവനന്തപുരം നഗരസഭയ്ക്ക് തലവേദനയായി മാലിന്യ പ്രശ്നവും. ശുചീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞതോടെ നഗരത്തിലെ പല ഇടങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. പ്രശ്നത്തിൽ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നഗരവാസികളുടെ ആവശ്യം.
വീടുകളിൽ നിന്നുള്ള അജൈവ മാലിന്യശേഖരണം പാളിയതാണ് നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം. പുലർച്ചെ നാലുമണിക്ക് ആരംഭിച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിലച്ചതോടെ ചാക്ക, കുന്നുകുഴി, വള്ളക്കടവ്, ഈഞ്ചക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാലിന്യത്താൽ പൊറുതിമുട്ടുകയാണ്.
മാലിന്യ നീക്കത്തിൽ മുൻ ഭരണസമിതിക്കെതിരെ പ്രതിഷേധിച്ച ബിജെപി, ഭരണത്തിൽ എത്തിയാൽ പ്രശ്നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ശുചിയാക്കുമെന്ന് പ്രഖ്യാപിച്ച ആമയിഴഞ്ചാൻ തോടിൻ്റെ അവസ്ഥയും വിഭിന്നമല്ല. തോട് മാലിന്യക്കെട്ടായി തുടരുകയാണ്.
കാനകളുടെ ശുചീകരണവും മണ്ണുനീക്കലും ഇപ്പോൾ പൂർണമായും നിലച്ചു. മഴക്കാലം വരുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുമെന്നാണ് ആശങ്ക. പ്രശ്നം പരിഹരിക്കാൻ നഗരസഭ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രതിഷേധം ഉയർത്താനും ജനങ്ങൾ ആലോചിക്കുന്നുണ്ട്.