KERALA

ചൂരല്‍മല ദുരന്തം: ഒരു വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസത്തിന് അന്തിമ പട്ടിക തയ്യാറാക്കാനായില്ല; ഭരണ പരാജയമെന്ന് ആരോപണം

''സര്‍ക്കാരിന്റെ മാതൃകാ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കാത്തു നില്‍ക്കുമ്പോഴേക്കും പല സന്നദ്ധ സംഘടനകളും ഭൂമി എടുത്ത് വീട് നിര്‍മിച്ച് താക്കോല്‍ കൈമാറി''

Author : ന്യൂസ് ഡെസ്ക്

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ നിരവധി ആരോപണ-പ്രത്യാരോപണങ്ങളാണ് ഉയരുന്നത്. മുസ്‌ലിം ലീഗിന്റെ ഭവന നിര്‍മാണത്തില്‍ തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആരോപണം. സ്‌പോണ്‍സര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നതില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവം പ്രകടമായിരുന്നു എന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും പുനരധിവാസത്തിന് അന്തിമ പട്ടിക തയ്യാറാക്കാന്‍ സാധിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയമെന്നാണ് ആരോപണം.

സ്‌പോണ്‍സര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ പോലും സര്‍ക്കാര്‍ അലംഭാവം പ്രകടമായിരുന്നു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസദ് മരക്കാര്‍ പറയുന്നു. ആളുകളെ സഹായിക്കാന്‍ പറ്റാത്തതിന് കാരണം പല ഉത്തരവുകളും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ്. നല്ല രീതിയില്‍ വ്യവസായം നടത്തിയിരുന്ന ആളുകള്‍ വരെ ഇന്ന് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്യാന്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ്. കെട്ടിടത്തിന് ഒരു നഷ്ടം കണക്കാക്കി പണം തന്നിരുന്നെങ്കില്‍ അതുകൊണ്ട് ജീവിക്കാമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാരിന്റെ മാതൃകാ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കാത്തു നില്‍ക്കുമ്പോഴേക്കും പല സന്നദ്ധ സംഘടനകളും ഭൂമി എടുത്ത് വീട് നിര്‍മിച്ച് താക്കോല്‍ കൈമാറി അവരുടെ പ്രവൃത്തി അവസാനിപ്പിച്ചിട്ടുണ്ടാകും എന്നതാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷംസാദ് മരക്കാര്‍ പറയുന്നു.

ലീഗിന്റെ ഭവന നിര്‍മാണ പദ്ധതിക്ക് തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാര്‍ എന്ന് മുസ്ലിം ലീഗ് വയനാട് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറയുന്നത്. പുനരധിവാസത്തിനുള്ള അന്തിമ പട്ടിക ഇതുവരെയും തയ്യാറാക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ പരാജയമെന്നാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞത്. ദുരന്തബാധിതരായ ആളുകള്‍ക്ക് സര്‍ക്കാരിന് ഒരുകോടി രൂപ വെച്ച് നല്‍കാമായിരുന്നു. സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഉണ്ടാക്കുന്നതിന് പകരം ഈ പണം സന്നദ്ധ സംഘടനകള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ അവര്‍ക്ക് വീട് പണി എത്രയോ വേഗം പൂര്‍ത്തിയാക്കാമായിരുന്നു. ഇത് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉള്‍ക്കൊണ്ടില്ല. സര്‍ക്കാരിന് അതില്‍ രാഷ്ട്രീയമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി മാത്രമേ അവര്‍ ഉദ്ഘാടനം ചെയ്യുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുനരധിവാസത്തില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും പരിഹസിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും രംഗത്തെത്തി.

1205 വീടുകളാണ് വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്തത്. ഇതില്‍ 40 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറിയിട്ടുണ്ട്. 100 വീടുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ 20 കോടി രൂപ ഡിവൈഎഫ്‌ഐ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മുസ്ലിം ലീഗ് ഭവന നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുത്തെങ്കിലും നിയമക്കുരുക്കിലാണ്.

കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് 100 വീടുകള്‍, രരയൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് 30 വീടുകള്‍ എന്നിവയുണ്ടെങ്കിലും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ഇതുവരെയും സ്ഥലം ഏറ്റെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ പറയുന്നത്.

SCROLL FOR NEXT