തിരുവനന്തപുരം: ഈഴവ സമുദായത്തിന് കുറഞ്ഞത് നാല് മന്ത്രിസ്ഥാനം എങ്കിലും നൽകണമെന്ന് ശിവഗിരി മഠം. പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രിയെ നിയമിക്കണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമത്തിന് പുറമേയാണ് ഈ ആവശ്യമെന്നും സ്വാമി കൂട്ടിച്ചേർത്തു. കൻ്റോൺമെൻ്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രതികരണം.
ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒൻപത് പേർ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. അതിൽ ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം. അതിന് സാധിച്ചില്ലെങ്കിൽ അതിൽ നാല് പേരെയെങ്കിലും മന്ത്രിമാരാക്കണം എന്ന ആവശ്യം സ്വാമി സച്ചിദാനന്ദ മുന്നോട്ട് വച്ചു. ആവശ്യം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചു. അദ്ദേഹമത് അനുഭാവപൂർവം നടപ്പിലാക്കുമെന്ന പ്രത്യാശയുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നിലവിൽ പട്ടികജാതി-പട്ടികവർഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പുണ്ട്. എന്നാൽ, പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്നും ശിവഗിരി മഠം ആവശ്യപ്പെട്ടു.