കാട്ടുപന്നിശല്യം ഒഴിയാതെ ഇടുക്കിയുടെ ഹൈറേഞ്ച് മേഖല Source: News Malayalam 24x7
KERALA

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; ഷൂട്ടർമാരെ കിട്ടാനില്ലെന്ന് പഞ്ചായത്തുകൾ

നിയമക്കുരുക്കുകൾ ഭയപ്പെട്ട് ഷൂട്ടർമാർ പഞ്ചായത്തുകളുടെ പാനൽ ലിസ്റ്റിറ്റിൽ നിന്ന് ഒഴിവാകുന്നതായി അധികൃതർ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലയിൽ കാട്ടുപന്നി ശല്യം വർധിക്കുമ്പോൾ വെടിവെയ്ക്കാൻ ഉത്തരവിടാനാകാതെ പഞ്ചായത്തുകൾ. ഇടുക്കി ജില്ലയിൽ പഞ്ചായത്തിൻ്റെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഷൂട്ടർമാരുടെ തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകാത്തതാണ് കാരണം. നിയമക്കുരുക്കുകൾ ഭയപ്പെട്ട് ഷൂട്ടർമാർ പഞ്ചായത്തുകളുടെ പാനൽ ലിസ്റ്റിറ്റിൽ നിന്ന് ഒഴിവാകുന്നതായി അധികൃതർ പറയുന്നു.

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വനത്തിനോട് ചേർന്നു കിടക്കുന്നതോ അല്ലാത്തതോ ആയ ഏതുപ്രദേശത്തും എപ്പോൾ വേണമെങ്കിലും വന്യജീവിയുടെ ആക്രമണമുണ്ടാകാം. അത് തടയാൻ പഞ്ചായത്തിന് ഉൾപ്പെടെ ഇടപെടൽ നടത്താം എന്ന് സർക്കാർ പറയുമ്പോൾ അതിന് വേണ്ട നിയമ പരിരക്ഷ കൂടി സർക്കാർ ഒരുക്കി നൽകേണ്ടതുണ്ട്.

ഇടുക്കി ജില്ലയിൽ പഞ്ചായത്തുകളുടെ പാനലിൽ ഉള്ള ഷൂട്ടർമാർ തോക്കിന് ലൈസൻസ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടിട്ട് മാസം ഒമ്പതായി. കഴിഞ്ഞ നവംബർ മാസം മുതൽ തോക്കുകളുടെ ലൈസൻസ് ജില്ലാ ഭണകൂടം പുതുക്കി നൽകിയിട്ടില്ല. കാട്ടുപന്നി ശല്യം അതിരൂക്ഷമാകുമ്പോൾ പഞ്ചായത്ത് ലൈസൻസ് ഉള്ളവർക്ക് പോലും ഇവയെ വെടിവെക്കാൻ കഴിയാത്ത അവസ്ഥയാണ്.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഓഫീസിൽ നിന്നാണ് തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകേണ്ടത്. മനുഷ്യ ജീവന് വിനയാകുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ കൊല്ലാമെന്ന് സർക്കാർ ഒരുവശത്ത് ഉത്തരവിടുമ്പോൾ മറുവശത്ത് ഇത്തരം നൂലാമാലകളും നിയമക്കുരുക്കുകളും തുടരുകയാണ്.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഇടുക്കിയിലെ പഞ്ചായത്തുകളിൽ വേണ്ടത്ര ഷൂട്ടർമാർ ഇല്ലെന്നാണ് അധികൃതരുടെ പ്രധാന പരാതി. അതിനിടെയാണ് നാൽപ്പതിൽ ഏറെ ഷൂട്ടർമാരുടെ തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കുന്നത്. നിയമത്തിൻ്റെ നൂലമാലകൾ ഏറെയുള്ളതിനാൽ പഞ്ചായത്തുകളും കാട്ടുപന്നികളെ വെടിവെക്കാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഇടുക്കിയിൽ ഇരട്ടയാർ പഞ്ചായത്തിൽ മാത്രമാണ് ഇതുവരെ കാട്ടുപന്നികളെ വെടിവെച്ചത്. അടിമാലി, മൂന്നാർ, പള്ളിവാസൽ, വെള്ളത്തൂവൽ, ഉടുമ്പൻചോല, ശാന്തൻപാറ, നെടുംകണ്ടം, രാജാക്കാട്, രാജകുമാരി, ചിന്നക്കനാൽ, മറയൂർ, കാന്തല്ലൂർ, ഇരട്ടയാർ, കഞ്ചിയാർ, മരിയാപുരം, കഞ്ചിക്കുഴി, ഉപ്പുതറ ,വണ്ടിപ്പെരിയാർ, കുമളി തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം പതിവാണ്. എല്ലാ കാർഷിക വിളകളും കാട്ടുപന്നി നശിപ്പിക്കുന്നതായി കർഷകർ വിലപിക്കുന്നു. ഇതിന് പോംവഴി ഇവയെ വെടിവച്ചു കൊല്ലുക എന്നത് മാത്രമാണ്.

തോക്ക് ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾക്ക് അനുമതി ലഭിക്കണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയുടെ അറിയിപ്പ് ഉണ്ടാകണമെന്നാണ് എഡിഎം ഓഫീസ് വ്യക്തമാക്കുന്നത്. ഇടുക്കിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിന് കാത്തിരിക്കുന്നതെന്നാണ് എഡിഎം ഓഫീസിൻ്റെ വിശദീകരണം. വന്യജീവികളെ കൊല്ലുന്നതിനുള്ള അനുമതിക്കൊപ്പം സ്വയരക്ഷ ആവശ്യമായവർക്ക് കൂടിയാണ് തോക്ക് ലൈസൻസ് ഉടമകൾക്ക് നൽകുന്നത്.

SCROLL FOR NEXT