മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥിതൊഴിലാളി കൊല്ലപ്പെട്ടു. ടാപ്പിങ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് കൊല്ലപ്പെട്ടത്. മൂലെപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
അരയാട് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയാണ് ചാരു ഒറവോൺ. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.