എറണാകുളം: ലൈംഗികാതിക്രമ കേസിൽ അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകൻ രഞ്ജിത്തിൻ്റെ മൊഴി. രഞ്ജിത്തിൻ്റെ സഹായികളെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഒരു തരത്തിലും അറസ്റ്റ് ഭയന്ന് താൻ രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തൻ്റെ സഹായികളെ ചോദ്യം ചെയ്താൽ അത് മനസിലാക്കാനാകുമെന്നും രഞ്ജിത്തിൻ്റെ മൊഴിയിൽ പറയുന്നു. തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നതായും രഞ്ജിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള പരാതി വ്യാജമാണ് എന്നും, ആരോപണം നിഷേധിക്കുന്നു എന്നും രഞ്ജിത്ത് ആവർത്തിച്ചതായുള്ള വാർത്ത പുറത്തുവന്നിരുന്നു. അന്വേഷണ സംഘത്തിൻ്റെ തെളിവെടുപ്പ് ഇന്ന് നടക്കും. സംഭവദിവസം സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കാരവാൻ്റെ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ അതിക്രമത്തെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നതെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സാക്ഷികളുടെ മൊഴിയുടെയും മൊബൈൽ ടവർ അടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. സാഹചര്യ തെളിവുകൾ രഞ്ജിത്തിന് എതിരെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.