തൃശൂർ: കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയതിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, എ.എ. റഹീം എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നൽകിയത്.
മാർച്ച് 11നാണ് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ച് വൈറൽ താരത്തിൻ്റെ വിവാഹം നടന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കഴിഞ്ഞ 10ന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭർത്താവിന് എതിരെയാണ് കേസ്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയായിരുന്നു പൊലീസ് നടപടി.
കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ഏപ്രിൽ 22ന് ഇരുവരും ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ കണ്ടെത്തി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നെന്ന് ആശുപത്രി രേഖകളിൽ നിന്ന് കണ്ടെത്തി.
അതേസമയം, വിവാഹത്തിന് എത്തിയപ്പോൾ ഇരുവരും രേഖകൾ കാണിച്ചെന്നും പ്രാഥമിക പരിശോധന മാത്രമേ തങ്ങൾക്ക് നടത്താൻ കഴിയുള്ളു എന്നുമായിരുന്നു ശ്രീ നയിനാർദേവ ക്ഷേത്രം ട്രസ്റ്റിന്റെ വിശദികരണം. ക്ഷേത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചും വെരിഫിക്കേഷൻ നടത്തിയിരുന്നുവെന്നും തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിയ ദേശീയ പിന്നാക്ക കമ്മീഷൻ കെ ഡിസ്ക് വഴിയാണ് രേഖകൾ എടുത്തതെന്നും ട്രസ്റ്റ് സെക്രട്ടറി അജിത്ത് പറഞ്ഞു.
എന്നാൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സിപിഐയുടെ പക്ഷം. ആധാർ കാർഡ് ഉൾപ്പെടെ പരിശോധിച്ചായിരുന്നു വിവാഹം നടത്തിയതെന്നും ഇരുവരുടെയും വിവാഹം റിയൽ കേരളാ സ്റ്റോറി തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.