കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി. മുഖ്യമന്ത്രിയുടേത് തിരുട്ട് കുടുംബമാണെന്നാണ് അബിൻ വർക്കിയുടെ പരാമർശം. അച്ഛനും മോനും മോളും തട്ടിപ്പാണെന്നും ആ തിരുട്ട് കുടുംബത്തെ രക്ഷിക്കാനാണ് പൊലീസ് ഇറങ്ങിയതെന്നും അബിൻ വർക്കി പറഞ്ഞു. പൊലീസ് ലാത്തിചാര്‍ജിനിടെ ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്രയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് അബിൻ വർക്കിയുടെ പരാമർശം.
മുഖ്യമന്ത്രിയുടെ തിരുട്ട് ഫാമിലിയെ സംരക്ഷിക്കാൻ വേണ്ടിയാണ് പൊലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്നത്. മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെ വരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ച വാർത്ത പുറത്തു വന്നു. തിരുട്ട് ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽനായ്ക്കളുടെ പണിയാണ് പൊലീസ് എടുക്കുന്നത്. തിരുട്ട് ഫാമിലിയെ രക്ഷിക്കാൻ വേണ്ടി പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഉണ്ടായതെന്നും അബിൻ വർക്കി പറഞ്ഞു.
കോഴിക്കോട് റൂറൽ എസ്പി ബൈജുവിനെതിരെയും അബിൻ വർക്കി ഭീഷണി മുഴക്കി. യുഡിഎഫിനെ ആക്രമിക്കാൻ വന്നാൽ രണ്ടു കാലും തല്ലിയൊടിക്കും. ആറുമാസം കഴിയുമ്പോൾ യുഡിഎഫ് അധികാരത്തിൽ വരും. രണ്ടു കാലും തല്ലിയൊടിയ്ക്കും. ഡിവൈഎസ്പി സുനിൽകുമാറിനോടും ഇക്കാര്യം പറഞ്ഞോ എന്നും അബിൻ വർക്കിയുടെ പ്രസംഗം.