യൂത്ത് കോൺഗ്രസ് പരാതി Source: News Malayalam 24x7
KERALA

"ജീന യൂത്ത് കോൺഗ്രസ് പ്രവർത്തകയെന്ന വാർത്ത അടിമുടി വ്യാജം"; സംഘടനയുടെ ഭാരവാഹി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമെന്ന് സംഘടന

യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന് പറഞ്ഞത് ക്രൈംബ്രാഞ്ച് ആണെങ്കിൽ അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അനുകൂലമായി മൊഴി നൽകിയ ജീന സജി തോമസിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ യൂത്ത് കോൺഗ്രസ്. ജീന സജി യൂത്ത് കോൺഗ്രസ്‌ ഭാരവാഹി എന്ന വാർത്ത അടിമുടി വ്യാജമാണെന്ന് സംഘടന പറഞ്ഞു. സംഘടനയുടെ ഭാരവാഹി ചമഞ്ഞ് വ്യാജ പരാതി നൽകിയത് ആൾമാറാട്ട കുറ്റമാണെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.

രാഹുലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നായിരുന്നു ജീന സജി തോമസിന്റെ മൊഴി. ഇത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും സംശയ നിഴലിൽ നിർത്താനുള്ള ഗൂഢനീക്കമാണെന്ന് യൂത്ത് കോൺഗ്രസ് സംശയിക്കുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹി എന്ന് പറഞ്ഞത് ക്രൈംബ്രാഞ്ച് ആണെങ്കിൽ അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

നിലവിൽ കാനഡയിൽ നഴ്സായി ജോലി ചെയ്യുകയാണ് ജീന. ഇവർ യൂത്ത് കോൺഗ്രസ് ഭാരവാഹി അല്ലെന്ന് സംസ്ഥാന നേതൃത്വവും കോട്ടയം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കറും വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീനാ സജി തോമസിന്റെ പരാതി എന്നാണ് യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്.

ഇതിനിടെയാണ് തിരുവല്ല മുത്തൂർ സ്വദേശിയായ ജീന സജി തോമസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നുള്ള എഫ്ഐആർ പുറത്തുവരുന്നത് . കാനഡയിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി ബിജോ ജോണിൽ നിന്നും സഹോദരിയിൽ നിന്നും 13 ലക്ഷത്തിൽ അധികം രൂപ തട്ടിച്ചെന്നാണ് കേസ്. 2021 ൽ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജീന സജിയുടെ വസ്തു കണ്ടുകെട്ടി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ ഉയർന്ന ലൈംഗിക പീഡന പരാതികൾ എന്നായിരുന്നു ജീന സജി തോമസ് ക്രൈം ബ്രാഞ്ചിൽ നൽകിയ പരാതി. കഴിഞ്ഞദിവസം മൊഴിയെടുക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയ ഇവർ നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീന സജി തോമസിനെ തിരഞ്ഞ് കോൺഗ്രസ് അണികൾ രംഗത്തെത്തിയത്.

SCROLL FOR NEXT