LOOKBACK 2025

ഹസ്തദാന വിവാദം, ട്രോഫി നിഷേധം, മെസ്സി ടൂറിലെ സംഘർഷം... ഇന്ത്യൻ കായിക ലോകത്ത് വിവാദങ്ങളുടെ വർഷമായി 2025

ഏറ്റവും ചർച്ചയായത് മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിലെ അനിശ്ചിതത്വവും, മെസ്സിയുടെ ഗോട്ട് ടൂറുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷങ്ങളുമൊക്കെ ആയിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: 2025ൽ ഇന്ത്യയുടെ കായിക രംഗം വിജയങ്ങളുടെ മാത്രം വർഷമായിരുന്നില്ല. വലിയ വിവാദങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും കൂടി വർഷമായി 2025നെ ചരിത്രത്തിൽ നമ്മൾ ഓർമിക്കും. അതിൽ തന്നെ ഏറ്റവും ചർച്ചയുണ്ടാക്കിയത് ഫുട്ബോൾ ഇതിഹാസത്തിൻ്റെ കേരളത്തിലേക്കുള്ള വരവിലെ അനിശ്ചിതത്വവും, മെസ്സിയുടെ ഗോട്ട് ടൂറുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷങ്ങളുമൊക്കെ ആയിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ നേതൃത്വങ്ങളുടെ പിടിപ്പുകേടുകളും അധികാര തർക്കങ്ങളും 2025ലെ പ്രധാന സംഭവവികാസങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

അർജൻ്റീനയുടെ വരവും കേരളത്തിൻ്റെ നിരാശയും

ലോകകപ്പ് ജേതാക്കളായ അർജൻ്റീന ടീം പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുമെന്ന് കേരളത്തിൻ്റെ കായികമന്ത്രിയായ വി. അബ്ദുറഹിമാനാണ് പ്രഖ്യാപിച്ചത്. എന്നാൽ സ്പോൺസർഷിപ്പുകാരും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കൃത്യമായ ആശയവിനിമയം നടക്കാതെ പോയതോടെ, ഫിഫയുടെ അന്താരാഷ്ട്ര വിൻഡോയിൽ നവംബറിൽ അർജൻ്റീന-ഓസ്ട്രേലിയ മത്സരം സംഘടിപ്പിക്കാകില്ലെന്ന് വ്യക്തമായിരുന്നു. ഇനി മാർച്ചിൽ മത്സരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്പോൺസറും സർക്കാരും.

മെസ്സിയുടെ ഇന്ത്യൻ ടൂറും ആക്രമണങ്ങളും

ഡിസംബർ 13ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കൊണ്ടുവരുമ്പോൾ മമത സർക്കാരിന് പ്രതീക്ഷകളേറെയായിരുന്നു. മെസ്സിയെ അടുത്ത് കാണാനായില്ലെന്നും 20 മിനിറ്റ് മാത്രമെ കാണാനായുള്ളൂ എന്നും പരാതിപ്പെട്ട് നിരവധി കാണികൾ സ്റ്റേഡിയത്തിൽ അക്രമം അഴിച്ചുവിട്ടു. വൻതുക നൽകി ടിക്കറ്റുകൾ വാങ്ങിയവർക്ക് സ്റ്റേഡിയത്തിൻ്റെ ക്രമീകരണങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളും കാരണം മെസ്സിയെ അടുത്ത് കാണാനായില്ല. കലാപ സാഹചര്യത്തിൽ മെസ്സിയെ സ്റ്റേജിൽ നിന്ന് പെട്ടെന്ന് പുറത്തേക്ക് കൊണ്ടുപോയി. പിന്നീട് സ്റ്റേജിൻ്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകളും ഉണ്ടായി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരാധകരോടും മെസ്സിയോടും മാപ്പ് പറഞ്ഞു. കായിമന്ത്രി രാജിവച്ചു. കൂടാതെ പരിപാടിയുടെ മുഖ്യ സംഘാടകനെ അറസ്റ്റും ചെയ്തു.

എഷ്യാ കപ്പിലെ ഹസ്തദാന വിവാദവും ട്രോഫി നിഷേധവും

ഇന്ത്യ ജേതാക്കളായ 2025ലെ ഏഷ്യാ കപ്പ് വിലയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. ഇന്ത്യ ടീം ഫൈനലിൽ വിജയിച്ചെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ തലപ്പത്തുള്ള പാക് പ്രതിനിധികൾക്ക് ഹസ്തദാനം നിഷേധിച്ചത് വലിയ വിവാദമായിരുന്നു. മത്സരശേഷം പിസിബിയുടെയും ഐസിസിയുടേയും അധ്യക്ഷനായ മൊഹ്സിൻ നഖ്‌വിയിൽ നിന്നും ട്രോഫി പോലും സ്വീകരിക്കാത്ത സാഹചര്യം കായിക ലോകത്ത് വലിയ ചർച്ചയായി. ഇതോടെ ട്രോഫി പാക്കിസ്ഥാൻ പ്രതിനിധി ഇന്ത്യക്ക് നൽകാതെ തടഞ്ഞുവച്ചു. ഈ സംഭവം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായി.

ഐഎസ്എൽ ലീഗ് അനിശ്ചിതത്വം

ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസൺ ഈ വർഷം നടത്താനാകാതെ പോയിരുന്നു. ഇതിന് കാരണം രാജ്യത്തെ ഫുട്ബോൾ ഫെഡറേഷനും ക്ലബ്ബുകൾക്കും ഇടയിലെ ആശയക്കുഴപ്പങ്ങളും ലീഗ് നടത്തിപ്പിനായുള്ള കരാർ തർക്കങ്ങളുമാണ്. വിഷയത്തിൽ സുപ്രീം കോടതിയും സമാധാനകരമായ തീരുമാനത്തിലേക്ക് എത്താൻ വളരെ വൈകി. ഒടുവിൽ ഒരു ടീമിന് 12 മത്സരങ്ങൾ മാത്രമുള്ള തരത്തിൽ ലീഗ് വൈകി നടത്താനും തീരുമാനിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിക്ക് പരിഹാരമാവുന്നു. 2026 സീസണിലെ ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി ഹോം ആന്‍ഡ് എവേ മത്സരങ്ങളായിനടത്താനാണ് തീരുമാനം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിന് മത്സരങ്ങള്‍ തുടങ്ങാനാണ് ശ്രമം.

2025ൽ കായികരംഗത്തെ ചോദ്യങ്ങളും പ്രതീക്ഷകളും

2025ൽ ഇന്ത്യയിൽ കായിക രംഗത്ത് ഉണ്ടായ വലിയ വിജയങ്ങളും ഹൃദയസ്പർശിയായ നിമിഷങ്ങളും ഉണ്ടായിരുന്നുവെങ്കിലും, അതോടൊപ്പം ചില ചോദ്യങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കകളും അത് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഏഷ്യാ കപ്പ് ട്രോഫി എന്നാണ് ഇന്ത്യക്ക് ലഭിക്കുക? ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അനിശ്ചിതത്വം എപ്പോൾ അവസാനിക്കും? ഇന്ത്യൻ ഫുട്ബോളിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമോ?

SCROLL FOR NEXT