ചലച്ചിത്ര മേഖലയിലെ പ്രശ്നപരിഹാരത്തിനായി സർക്കാർ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ജെൻഡർ സെൻസിറ്റീവ് ആയ ജുഡീഷ്യൽ അധികാരങ്ങളുള്ള ഒരു ജില്ലാ കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിന് സർക്കാർ നേതൃത്വം നൽകണം. പരാതികൾ കൈകാര്യം ചെയ്യാനുള്ള അധികാരം ട്രൈബ്യൂണലിന് നൽകണം.
ലൈംഗികാതിക്രമം, സേവന വ്യവസ്ഥകൾ, രേഖാമൂലമുള്ള കരാർ ലംഘനം, ആളുകളെ നിയമവിരുദ്ധമായി വിലക്കുക, സിനിമയിലെ പ്രബലർക്ക് ഉണ്ടാകുന്ന ചില അനിഷ്ടങ്ങൾ കാരണം സിനിമയിൽ നിന്ന് ആളുകളെ പുറത്താക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും ട്രൈബ്യൂണലിൽ കൈകാര്യം ചെയ്യണം. ട്രൈബ്യൂണലിൽ വരുന്ന പരാതികൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കണമെന്നും, അന്തിമ അപ്പീൽ ഹൈക്കോടതിയിലായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ക്രീനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരം നൽകണം. സിനിമകളിൽ അധികാര കേന്ദ്രങ്ങളായി സ്ത്രീകളെയും അവതരിപ്പിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. ചലച്ചിത്രമേഖലയിൽ ലിംഗസമത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തേണ്ടതുണ്ട്. അതിനായി പരീശിലന പരിപാടികൾ നടത്തണം. ആണത്തം എന്നാൽ അക്രമവും അഹിംസയും അല്ലെന്ന് പഠിപ്പിക്കണം. നീതിയും ജനാധിപത്യവും സഹാനുഭൂതിയും ഉള്ളതാണ് ആണത്തം എന്ന് ബോധ്യപ്പെടുത്തണം. സിനിമാ മേഖലയിൽ 30% സ്ത്രീസംവരണം ഏർപ്പെടുത്തണമെന്നും പറയുന്നു.
2017 ഫെബ്രുവരി പതിനേഴിന് കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം, മലയാള സിനിമയിലെ വനിതാ കൂട്ടായ്മ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' (wcc) ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ഹേമ കമ്മിറ്റി നിയമിച്ചത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു കമ്മിറ്റിയുടെ ചുമതല. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2018 മെയ് മാസത്തില്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
സിനിമാ മേഖലകളിലെ സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, നേരിടുന്ന ചൂഷണങ്ങള്‍ എന്നീ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ചുമതലപ്പെടുത്തിയത്. ഒന്നര വര്‍ഷത്തിനു ശേഷം 2019 ഡിസംബര്‍ 31 നാണ് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഒരു കോടിക്ക് മുകളില്‍ തുകയാണ് ഹേമ കമ്മിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിനു ശേഷവും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു.