ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുളള തെരച്ചിലിനായി ഐ ബോര്‍ഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന അവസാനിപ്പിച്ചു.
എന്നാൽ ദൗത്യ സംഘം ഷിരൂരിൽ തുടരും. ദൗത്യസംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും തീരുമാനമായി.
ഐ ബോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ക്യാബിന്‍ ഉയര്‍ന്ന നിലയില്‍ ആണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. നദിയിൽ സിപി 4 എന്ന പോയിന്റില്‍ കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണ് ക്യാബിന്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥലത്ത് സ്കൂബ ഡൈവിങ്ങ് ടീമും മത്സ്യത്തൊഴിലാളികളും എത്തി. ഉടുപ്പിക്ക് സമീപം മൽപ്പെയിൽ നിന്നുള്ള സംഘമാണ് ഷിരൂരിലേക്കെത്തിയത്. നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ രക്ഷാദൗത്യം വിഫലമായിരുന്നു. ശക്തമായ അടിയൊഴിക്കിലും പുഴയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിവുള്ളവരും പരിചയസമ്പത്തുള്ളവരാണ് ഇന്നത്തെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നത്.
അതേസമയം, ഇന്ന് പോൺടൂൺ ബ്രിഡ്ജുകൾ എത്തിച്ചുള്ള രക്ഷാപ്രവർത്തനം നടത്താനിരിക്കെയായിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പോൺടൂൺ ഷിരൂരിലേക്ക് എത്തില്ലെന്നാണ് വിവരം. 10 ടണ്ണിൻ്റെയും 25 ടണ്ണിൻ്റെയും രണ്ടു പോൺടൂൺ നദിയിൽ നങ്കൂരമിട്ട് സ്ഥാപിക്കസാനായിരുന്നു നീക്കം.
അതേസമയം ഇന്നലെ ചേർന്ന യോഗത്തില തീരുമാനങ്ങൾ കർണാടക സർക്കാർ നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അർജുനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണം. ഒരു തരത്തിലുള്ള വീഴ്ചകളും അംഗീകരിക്കാനാവില്ല. സാധ്യതമാകുന്നതെല്ലാം ചെയ്യുക എന്നതാണ് കേരള സർക്കാരിൻ്റെ ആവശ്യമെന്നും റിയാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
രക്ഷാപ്രവർത്തനം വൈകുന്നതിലെ അമർഷം കർണാടക സർക്കാറിനെ അറിയിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. അർജുനെ ലഭിക്കുമോ എന്ന ഉത്കണ്ഡയാണ് അമർഷമായി മാറുന്നത്. കൂടുതൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനമെന്നും ശശീന്ദ്രൻ പറഞ്ഞു.