പ്രതീകാത്മക ചിത്രം 
NEWSROOM

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; റാഗിങ് എന്ന് സംശയം

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (TISS) വിദ്യാര്‍ഥി മരിച്ച നിലയില്‍. ലഖ്‌നൗ സ്വദേശി അനുരാഗ് ജെയ്‌സ്വാള്‍ ആണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തുള്ള വാടക വീട്ടിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. റാഗിങ്ങിനെ തുടര്‍ന്നാണ് മരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വെള്ളിയാഴ്ച്ച രാത്രി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ അനുരാഗും സുഹൃത്തുക്കളും പോയിരുന്നു. 150 ഓളം വിദ്യാര്‍ഥികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് സൂചന.

പാര്‍ട്ടി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ അനുരാഗ് ഉറക്കമുണരാത്തതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ അനുരാഗിന്റെ സുഹൃത്തുക്കളെയടക്കം ചോദ്യം ചെയ്തു. ലഖ്‌നൗവിലുള്ള കുടുംബവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തങ്ങള്‍ എത്തിയതിനു ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്താവൂ എന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT