NEWSROOM

കാഫിർ വിവാദം യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലം: എം വി ഗോവിന്ദൻ

കോലീബി സഖ്യത്തിൻ്റെ അരങ്ങേറ്റം കുറിച്ച മണ്ഡലമാണ് വടകര. സിപിഎമ്മിനെ സംബന്ധിച്ച് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. എസ്‌ഡിപിഐയുടെ കൂട്ടുകക്ഷിയെ പോലെയാണ് ലീഗും കോൺഗ്രസും പ്രവർത്തിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


കാഫിർ വിവാദം യുഡിഎഫിൻ്റെ തെറ്റായ സമീപനത്തിൻ്റെ ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരള രാഷ്‌ട്രീയ ചരിത്രത്തിൽ കാണാത്ത പ്രവണതയാണ് ഇപ്പോൾ നടക്കുന്നത്. ഒറ്റപ്പെട്ട പ്രശ്നം പോലെയാണ് ഇതിനെ ചിലർ സമീപിക്കുന്നത്. എന്നാൽ, അത് ശരിയായ നിലപാട് അല്ലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഷാഫിയുടെ ആദ്യ പ്രചരണം ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചു കൊണ്ടായിരുന്നു. വ്യക്തിഹത്യയുടെ തലത്തിലേക്ക് നീങ്ങാൻ പോവുകയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് പിന്നാലെ ഉണ്ടായത്. മുസ്ലീം സമുദായം മുഴുവൻ തീവ്രവാദികൾ ആണെന്ന് ശൈലജ ടീച്ചർ പറഞ്ഞെന്ന് പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ചിത്രം വ്യാജമായി നിർമിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇൻ്റർവ്യുകളുമടക്കം തെറ്റായി പ്രചരിപ്പിച്ചു. ന്യൂ മാഹിയിലെ ലീഗ് നേതാവ് അസ്‌ലം , പേരാമ്പ്രയിലെ സൽമാൻ തുടങ്ങിയവരാണ് ഇതിനെല്ലാം പിന്നിലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. നിർമിത ബുദ്ധിയുടെ സഹായത്തോടെ കപട വാർത്തകൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കള്ള പ്രചരണങ്ങളെ തുറന്നുകാട്ടുന്നത് ജനാധിപത്യ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോലീബി സഖ്യത്തിൻ്റെ അരങ്ങേറ്റം കുറിച്ച മണ്ഡലമാണ് വടകര. സിപിഎമ്മിനെ സംബന്ധിച്ച് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. എസ്‌ഡിപിഐയുടെ കൂട്ടുകക്ഷിയെ പോലെയാണ് ലീഗും കോൺഗ്രസും പ്രവർത്തിക്കുന്നത്. അശ്ലീലതയും വർഗീയതയും ചേർത്ത തെരഞ്ഞെടുപ്പ് പ്രചരണമാണ് കോൺഗ്രസ് നടത്തിയത്. കാഫിർ പരാമർശത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പോരാളി ഷാജിയാണോ ഇടതുപക്ഷമെന്നും എം.വി. ഗോവിന്ദൻ ചോദ്യമുന്നയിച്ചു. പൊലീസ് അന്വേഷണം നടത്തി ശക്തമായ നടപടിയാണ് സ്വീകരിക്കേണ്ടത്.  പുകമറ സൃഷ്ടിച്ചുകൊണ്ട് എല്ലാം ഇടതുപക്ഷത്തേക്കാണ് എന്ന കള്ള പ്രചരണം പാടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചവർ തന്നെ കള്ള പ്രചരണം നടത്തി.


സത്യം പുറത്തുവന്നതോടെ അത് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ലാതായി. കെ.കെ. ലതിക ഷെയർ ചെയ്തത് അതിലെ ആശയം പ്രചരിപ്പിക്കാനല്ല,
നാടിന് ആപത്താണ് എന്ന് സൂചിപ്പിക്കാൻ വേണ്ടായാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


SCROLL FOR NEXT