ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ആകെ മരണം പതിമൂന്നായി ഉയർന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് ഡൽഹിയിലെ എൻഎൻജെപി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന മരിച്ചത്. ശരീരത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് ബിലാലിൻ്റെ മരണത്തെക്കുറിച്ചുള്ള വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം പിന്നീട് നടത്തുമെന്നും അധികൃതർ അറിയിച്ചു.
ബിലാലിൻ്റെ മരണത്തോടെ തിങ്കളാഴ്ച വൈകുന്നേരം ഉയർന്ന തീവ്രതയേറിയ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.
ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരർ ഡിസംബർ 6ന് ഡൽഹിയിൽ ആറ് ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് എൻഐഎ കണ്ടെത്തി. രാജ്യതലസ്ഥാനത്ത് നിർണായകമായ ആറ് സ്ഥലങ്ങളിലാണ് ഇവർ സ്ഫോടനം നടത്താൻ ഒരുങ്ങിയത്.
ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദ് സംഘപരിവാർ അനുകൂലികൾ ചേർന്ന് പൊളിച്ച ദിവസം. ഈ ദിവസം തന്നെയാണ് ഡൽഹിയിൽ സ്ഫോടന പരമ്പര തന്നെ തെരഞ്ഞെടുത്തതും. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതികളാണ് "ബാബ്‌റി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക" ആയിരുന്നു ലക്ഷ്യമെന്ന് എൻഐഎ സംഘത്തിന് മൊഴി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.