എവറസ്റ്റ് കീഴടക്കി തിരിച്ച് ഇറങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർക്ക് ദാരുണാന്ത്യം. തിരിച്ച് ഇറങ്ങുന്നതിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവർ മരിച്ചത്. ഇരുവരുടേയും ജീവൻ രക്ഷിക്കാൻ ഗൈഡുകളായ ഷേർപ്പകൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഒരു പർവതാരോഹകൻ ഇറങ്ങുന്നതിനിടെ അത്യന്തം ക്ഷീണിതനാവുകയായിരുന്നു. ഷേർപ ഗൈഡുകൾ അദ്ദേഹത്തെ ബാൽക്കണിയിൽ നിന്ന് സൗത്ത് കോളിലേക്ക് ഒറ്റ രാത്രി കൊണ്ട് എത്തിക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് എക്സ്പെഡിഷൻ ഓപറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലായ റിഷി ഭണ്ഡാരി അറിയിച്ചു.
ഇന്നലെ വൈകുന്നേരം ഏകദേശം ഇതേ സമയത്തോടെ മറ്റൊരു പർവതാരോഹകനായ അരുൺ തിവാരി രണ്ടു ഷേർപകളുടെ സഹായത്തോടെ എവറസ്റ്റ് കീഴടക്കിയ ശേഷം ഒരുമിച്ച് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഹിലാരി സ്റ്റെപ്പിൽ വച്ച് ക്ഷീണിതനാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷേർപ രക്ഷാപ്രവർത്തകരുടെ ഒരു സംഘം താഴെയിറക്കിയ ശേഷം ക്യാമ്പ് II ൽ വെച്ചായിരുന്നു സന്ദീപ് മരിച്ചത്. 21 വയസ്സുള്ള സാനിക ഷായും അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വനിതാ പർവതാരോഹക സംഘവും ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ എവറസ്റ്റ് കീഴടക്കി വിജയം വരിച്ച വാർത്തകൾക്കിടയിലാണ് ഈ രണ്ട് മരണങ്ങളും.
ക്ലൈംബിങ് സീസൺ ആരംഭിച്ചതിന് ശേഷം ബുധനാഴ്ച മാത്രം നേപ്പാൾ ഭാഗത്തുനിന്ന് (സൗത്ത് ബേസ് ക്യാമ്പ്) ഒറ്റ ദിവസം കൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. കൊടുമുടിയിലേക്കുള്ള പ്രവേശത്തിനായുള്ള പ്രധാന ഘട്ടമായ റോപ് ഫിക്സിംഗ് മെയ് 13 നാണ് പൂർത്തിയായത്. 493 പെർമിറ്റുകൾ നൽകിയിട്ടുള്ളതിനാൽ തന്നെ ഈ വർഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നവരുടെ എണ്ണം റെക്കോർഡ് കടക്കുമെന്നാണ് കരുതുന്നത്.