NATIONAL

ജയിലില്‍ മൊട്ടിട്ട പ്രണയം; പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതികള്‍ക്ക് ഇന്ന് വിവാഹം

15 ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

ജയിലില്‍ മൊട്ടിട്ട പ്രണയത്തിന് ജയിലിന് പുറത്ത് സാക്ഷാത്കാരം. കൊലക്കേസ് പ്രതികളായ രണ്ട് പേരാണ് പരോളില്‍ ഇറങ്ങി വിവാഹിതരാകുന്നത്. രാജസ്ഥാന്‍ സ്വദേശികളായ പ്രിയ സേത്ത്, ഹനുമാന്‍ പ്രസാദ് എന്നിവരാണ് വധൂവരന്മാർ.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കൊലപ്പെടുത്തിയ കേസിലാണ് പ്രിയ സേത്ത് ജയിലിലാകുന്നത്. അഞ്ച് പേരെ കൊന്ന കേസിലെ പ്രതിയാണ് ഹനുമാന്‍ പ്രസാദ്. വിവാഹത്തിനായി രാജസ്ഥാന്‍ ഹൈക്കോടതിയാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. രാജസ്ഥാനിലെ അല്‍വാറില്‍ ഇന്നാണ് വിവാഹം.

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ എന്നയാളെയാണ് പ്രിയ കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം തടവിനാണ് പ്രിയയെ കോടതി ശിക്ഷിച്ചത്. സങ്കനേര്‍ ഓപ്പണ്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു പ്രിയ. ഇവിടെ വെച്ചാണ് ആറ് മാസം മുമ്പ് ഹനുമാന്‍ പ്രസാദിനെ പരിചയപ്പെടുന്നത്.

2018 ലാണ് കാമുകന്റേയും മറ്റൊരാളുടേയും സഹായത്തോടെയാണ് പ്രിയ ദുഷ്യന്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു പ്രിയയുടെ ലക്ഷ്യം. കാമുകന് നല്‍കാനുള്ള പണം തിരിച്ചു കൊടുക്കാനായാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിട്ടത്.

പ്രിയയുടെ പദ്ധതിയനുസരിച്ച് ദുഷ്യന്ത് രാജസ്ഥാനിലെ ബജാജ് നഗറിലുള്ള ഫ്‌ളാറ്റിലെത്തി. ഇവിടെ യുവാവിനെ പൂട്ടിയിട്ട ശേഷം അയാളുടെ പിതാവിനോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിതാവില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും ദുഷ്യന്തിനെ പുറത്തുവിട്ടാല്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതി കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു.

ജീവപര്യന്തം തടവിനു തന്നെയാണ് ഹനുമാന്‍ പ്രസാദും ശിക്ഷ അനുഭവിക്കുന്നത്. കാമുകിയുടെ ഭര്‍ത്താവിനേയും മക്കളേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തന്നേക്കാള്‍ പത്ത് വയസ്സിനു പ്രായക്കൂടുതലുള്ള കാമുകിയുടെ ഭര്‍ത്താവ്, മൂന്ന് മക്കള്‍, അനന്തരവന്‍ എന്നിവരെയാണ് ഹനുമാന്‍ കുമാര്‍ കൊന്നത്.

2017 ലായിരുന്നു സംഭവം. ഹനുമാന്‍ കുമാറിനെ കാമുകി തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് ഇയാള്‍ ഭര്‍ത്താവിനെ കശാപ്പിന് ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിക്കൊന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മൂന്ന് മക്കളേയും അനന്തരവനേയും കാമുകിയുടെ നിര്‍ദേശ പ്രകാരം ഇതേ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. അല്‍വാറില്‍ സമീപകാലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്പരയായിരുന്നു ഇത്.

SCROLL FOR NEXT