ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഉന്നത ലഷ്കർ ഭീകരൻ സാക്കിർ അഹമ്മദ് ഗാനിയും കൊല്ലപ്പെട്ടവരിലുണ്ട്. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ നടക്കുകയാണ്.
ഒരു തോട്ടത്തിലെ ക്യാമറയിൽ ഇരുവരുടേയും ചിത്രം പതിഞ്ഞതിനെ തുടർന്ന് സുരക്ഷാ സേന തോട്ടം വളഞ്ഞതോടെ ഇരുവരും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. രണ്ട് ഭീകരരും കുൽഗാം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സാക്കിർ 2024 ലും ലത്തീഫ് 2025 ലും ലഷ്‌കറിൽ ചേർന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ.
തെക്കൻ കശ്മീരിനെ മധ്യ കശ്മീരുമായും പിർ പഞ്ചൽ ശ്രേണിയുമായും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഇടനാഴിയായി ഷോപ്പിയാൻ പ്രവർത്തിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണം,താഴ്വരയിലെ കൊലപാതകങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവയിലെല്ലാം കൊല്ലപ്പെട്ട സക്കീർ ഗാനിക്ക് പങ്കുള്ളതായാണ് വിവരം.