ഡൽഹി: രാജ്യത്ത് 2011ന് ശേഷമുള്ള ആദ്യ സെൻസസ് 2027ൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ലോക്സഭയിൽ കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് 2027ൽ രണ്ടു ഘട്ടമായി നടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് നടക്കുക. വീടുകളുടെ പട്ടികപ്പെടുത്തൽ, ഭവന സെൻസസ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാകുക.
അതേസമയം, രണ്ടാം ഘട്ടം 2027 ഫെബ്രുവരി മുതൽ മാർച്ച് വരെയായി നടക്കും. ഈ ഘട്ടത്തിൽ വീടുകളുടെ ലിസ്റ്റിംഗ് നടപടികളാണ് നടക്കുക. 2011ലാണ് അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത്. പിന്നീട് 2021ൽ സെൻസസ് നടത്താൻ പദ്ധതിയിട്ടെങ്കിലും കൊവിഡ് 19 മഹാമാരിയെ തുടർന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു.