

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇന്ത്യയിലെ ഫോൺ കമ്പനികൾക്ക് നിർദേശം നൽകിയ വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സഞ്ചാർ സാഥി ആപ്പ് സജീവമാക്കി നിർത്തേണ്ടത് നിർബന്ധമല്ലെന്നും അത് ആർക്കും ഡിലീറ്റ് ചെയ്യാമെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഉപയോക്താക്കൾക്കിടയിൽ സ്വകാര്യതാ ആശങ്കകൾ വ്യാപകമായതിനെ തുടർന്നാണ് വിശദീകരണം. ആപ്പ് വഴി കോൾ നിരീക്ഷണമോ, ചാര പ്രവർത്തനമോ നടക്കുകയില്ലെന്നും മന്ത്രി ഉറപ്പു നൽകി. സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കുക മാത്രമാണ് ഇതിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
ആപ്പിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്യരുതെന്ന് ഫോൺ നിർമാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഇത് നടപ്പിലാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.
സ്മാർട്ട്‌ഫോൺ നിർമാതാക്കളുടെയിടയിൽ മാത്രമല്ല ഡാറ്റ ശേഖരണത്തെയും ഉപയോക്തൃ സമ്മതത്തെയും ചൊല്ലി ഒരു രാഷ്ട്രീയ വിവാദത്തിനും ഈ നിർദേശം കാരണമായിരുന്നു. നിർദേശം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് പാർലിമെൻ്റിലും ആവശ്യപ്പെട്ടിരുന്നു.
ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഇതിനെ "ചാരവൃത്തി ആപ്പ്" എന്ന് വിശേഷിപ്പിച്ചപ്പോൾ പ്രിയങ്ക ചതുർവേദി ഇതിനെ ബിഗ് ബോസ് നിരീക്ഷണം എന്നാണ് പറഞ്ഞത്.
2022 ൽ ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായ പെഗാസസ് സ്പൈവെയർ പ്രോഗ്രാമുമായാണ് ചിലർ ഇതിനെ താരതമ്യം ചെയ്തത്. ഇസ്രായേലി സ്ഥാപനമായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ്, മൊബൈൽ ഉപകരണങ്ങളിലേക്ക് രഹസ്യമായി നുഴഞ്ഞുകയറി അവയുടെ പ്രവർത്തനം നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്തതായിരുന്നു.