തമിഴ്നാട്ടിൽ ശുചീകരണ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കപ്പലിനുള്ളിലെ ബാലസ്റ്റ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചത്. തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാജസ്ഥാൻ സ്വദേശിയായ സന്ദീപ് കുമാർ (25), തൂത്തുക്കുടി ജില്ലയിലെ പുന്നക്കയലിൽ നിന്നുള്ള ജെനിസൺ തോമസ് (35), തിരുനെൽവേലി ജില്ലയിലെ ഉവാരിയിൽ നിന്നുള്ള സിറോൺ ജോർജ് (23) എന്നിവരാണ് മരിച്ചത്. മുക്ത ഇൻഫ്രയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയാണ് മൂന്ന് പേരും ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയെതാന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ജോലി ഏൽപ്പിക്കുന്നതിന് മുമ്പ് തൊഴിലാളികൾക്ക് ഒരു സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരാകരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അതേസമയം സംഭവത്തിൽ തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പ്രാദേശിക മത്സ്യത്തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അനാസ്ഥയാണ് അപകടത്തിന് കാരണം. മൂവരുടെയും കുടുംബങ്ങൾക്ക് 12 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. നീതി ലഭിക്കുന്നതുവരെ മൃതദേഹങ്ങൾ സ്വീകരിക്കില്ലെന്നും ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.