Image: Social media
NATIONAL

അനില്‍ അംബാനിയുടെ 3,761 കോടി രൂപയുടെ വസതി ഇഡി കണ്ടുകെട്ടി

ഫെബ്രുവരി 26 ന് അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായി അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിന് സമീപമുള്ള 17 നില കെട്ടിടമാണ് കണ്ടുകെട്ടിയതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (RCOM) നടത്തിയ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഏജന്‍സിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 26 ന് അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഎംഎല്‍എ നിയമപ്രകാരമാണ് മൊഴി രേഖപ്പെടുത്തുക.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ഇഡിയുടെ പ്രത്യേക സംഘമാണ് അനില്‍ അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 12,000 കോടിയുടെ സ്വത്തുക്കളാണ് ഇഡി അറ്റാച്ച് ചെയ്തത്. റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ മൂന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകളാണുള്ളത്.

40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നേരിടുന്നത്. അനില്‍ അംബാനിക്കും ആര്‍കോമിനുമെതിരെയുള്ള കേസുകളിലെ ഇഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ അകാരണമായ കാലതാമസമുണ്ടാകുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ന്യൂയോര്‍ക്കില്‍ ആഡംബര വസതി വാങ്ങിയതുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ ഭാര്യ ടീന അംബാനിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസില്‍ ആര്‍കോം മുന്‍ എക്‌സിക്യൂട്ടീവ് പുനിത് ഗാര്‍ഗിനെ അന്വേഷണ ഏജന്‍സി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പാപ്പരത്ത നടപടികള്‍ നടക്കുന്നതിനിടയില്‍ 2023 ല്‍ ഈ വസ്തു വിറ്റുവെന്നാണ് ഇഡി കണ്ടെത്തല്‍.

SCROLL FOR NEXT