ഇൻഡിഗോ വിമാനം Source: Pexels
NATIONAL

"നിങ്ങൾ വിമാനം പറത്താൻ യോഗ്യനല്ല, ചെരുപ്പ് തുന്നാൻ പോകൂ"; ഇൻഡിഗോയിൽ നിന്ന് ജാത്യാധിക്ഷേപം നേരിട്ടെന്ന് യുവാവ്

സംഭവത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ജോലിസ്ഥലത്ത് ജാതി അധിക്ഷേപം നേരിട്ടെന്ന് ഇൻഡിഗോയിലെ ട്രെയ്‌നി പൈലറ്റ്. വിമാനം പറത്താൻ യോഗ്യനല്ലെന്ന് പറഞ്ഞ് അപമാനിച്ചെന്നാണ് 35 കാരനായ ദളിത് യുവാവിൻ്റെ പരാതി. ഷൂസ് തുന്നാൻ പോകൂ എന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാവ് ആരോപിച്ചു. സംഭവത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പരാതിയുമായി യുവാവ് ആദ്യം ബെം​ഗളൂരു പൊലീസിനെയാണ് സമീപച്ചത്. പിന്നാലെ ബെം​ഗളൂരു പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യാന കഴിയുന്ന സംവിധാനമാണ് സീറോ എഫ്‌ഐആർ. ഇപ്പോൾ ഇൻഡിഗോയുടെ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.

പരാതിക്ക് പിന്നാലെ ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇൻഡിഗോയുടെ വാദം.

"ഏതെങ്കിലും തരത്തിലുള്ള വിവേചനം, ഉപദ്രവം, പക്ഷപാതം എന്നിവയോട് ഇൻഡിഗോ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. കൂടാതെ എല്ലാവരെയും ഉൾക്കൊള്ളിച്ച്, ബഹുമാനിക്കുന്ന ഒരു ജോലിസാഹചര്യമാണ് ഇവിടെയുള്ളത്. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കുന്നു. നീതി, സമഗ്രത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കും"- ഇൻഡിഗോ എയർലൈനിന്റെ വക്താവ് പറഞ്ഞു.

ഏപ്രിൽ 28 ന് ഇൻഡിഗോയുടെ ഗുരുഗ്രാം ഓഫീസിൽ നടന്ന ഒരു മീറ്റിങ്ങിനിടെയാണ് ജാതി അധിക്ഷേപം നടന്നതെന്ന് യുവാവ് പരാതിയിൽ പറയുന്നു. 30 മിനിറ്റ് നീണ്ടുനിന്ന മീറ്റിങ്ങിൽ, "നിങ്ങൾ വിമാനം പറത്താൻ യോഗ്യനല്ല, തിരികെ പോയി ചെരുപ്പുകൾ തുന്നൂ. ഇവിടെ ഒരു വാച്ച്മാൻ ആകാൻ പോലും നിങ്ങൾ യോഗ്യനല്ല" എന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാവ് ആരോപിക്കുന്നു.

രാജിവെയ്ക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാനസികപീഡനമെന്നും ട്രെയ്‌നി പൈലറ്റ് ആരോപിച്ചു. പട്ടികജാതിക്കാരനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് അപമാനകരമായ പരാമർശങ്ങൾ നടത്തിയതെന്നും യുവാവ് പരാതിയിൽ പരാമർശിച്ചു.

SCROLL FOR NEXT