നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ Image: Social Media
NATIONAL

'പ്രധാനമന്ത്രി ഛഠ് സ്നാനം നടത്തിയത് ഫിൽറ്റർ വെള്ളം കൊണ്ട് കൃത്രിമ യമുന നിർമിച്ച്' ആരോപണവുമായി എഎപി; എഎപി യമുനയുടെ ശുചിത്വത്തിനെതിരെന്ന് ബിജെപി

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഛഠ് സ്നാനത്തിനായി പ്രത്യേകമായി കൃത്രിമ ഘാട്ട് നിർമിച്ച് ആചാര സ്നാനത്തിനായി ഫിൽട്ടർ ചെയ്ത കുടിവെള്ളം നിറച്ചിട്ടുണ്ടെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

ബിഹാർ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുകയാണ് സോഷ്യൽ മീഡിയയിൽ . ഡൽഹിയിലെ ഛഠ് ആഘോഷവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഛഠ് സ്നാനത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഛഠ് സ്നാനത്തിനായി പ്രത്യേകമായി കൃത്രിമ ഘാട്ട് നിർമിച്ച് ആചാര സ്നാനത്തിനായി ഫിൽട്ടർ ചെയ്ത കുടിവെള്ളം നിറച്ചിട്ടുണ്ടെന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആരോപണം.

എന്നാൽ, ആരോപണങ്ങളെ "രാഷ്ട്രീയ നിരാശയുടെ ലജ്ജാകരമായ ഉദാഹരണം" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബിജെപി തിരിച്ചടിച്ചത്."ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമാണ്"എന്നും ബിജെപി കുറ്റപ്പെടുത്തി.

ഡൽഹിയിൽ ഐഎസ്ബിടിക്ക് സമീപം നിർമിച്ച കൃത്രിമ ഘാട്ട് കാണിക്കുവാൻ എക്സിലടക്കം ലൈവ് പോയ ശേഷം എഎപിയുടെ ഡൽഹി മേധാവി സൗരഭ് ഭരദ്വാജ് നടത്തിയ പത്ര സമ്മേഷനത്തിലാണ് പ്രധാനമന്ത്രിക്ക് നേരെ ആരോപണമുയർത്തിയത്. "ക്യാമറകൾക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് കുളിക്കാനായി ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ട്രീറ്റ്മെന്റ് പ്ലാന്റ് പൈപ്പ്ലൈനിൽ നിന്നുള്ള ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിച്ച് യമുനയുടെ അരികിൽ ഒരു കൃത്രിമ കുളം ബിജെപി നിർമിച്ചിട്ടുണ്ട്, ഇത് പൊതുജനങ്ങളെയും ഛഠ് ഉത്സവത്തിനായി വരുന്ന ഭക്തരെ കബളിപ്പിക്കാനുമാണെന്നായിരുന്നു ഭരദ്വാജിൻ്റെ ആരോപണം.

"ബിഹാർ വോട്ടുകൾക്കായി ജനങ്ങളുടെ ആരോഗ്യവും വിശ്വാസവും അപകടത്തിലാക്കുകയാണ് ബിജെപി,പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും തൻ്റെ ആരോഗ്യം ശ്രദ്ധിക്കാറുണ്ട് - അദ്ദേഹത്തിന് പനിയോ ടൈഫോയിഡോ പിടിപെട്ടതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അതുകൊണ്ടാണ് അവർ അദ്ദേഹത്തിനായി ഫിൽട്ടർ ചെയ്ത വെള്ളത്തിൻ്റെ ഈ വ്യാജ നദി സൃഷ്ടിച്ചത്, അതേസമയം ദരിദ്രരായ പൂർവാഞ്ചലി ജനതയ്ക്കുള്ള ഘാട്ടുകൾ മാലിന്യവും വിസർജ്യവും നിറഞ്ഞ യഥാർത്ഥ യമുനയിൽ അവശേഷിക്കുന്നു. പൂർവ്വാഞ്ചലികൾ മരിച്ചാലും ബിജെപിയുടെ പ്രചാരണം തുടരണം"-യമുനയിലെ വെള്ളത്തിൽ ഒരാൾ കുളിച്ചാൽ പോലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന ഡിപിസിസി അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു ഭരദ്വാജിൻ്റെ ആരോപണം.

ഇതിന് പിന്നാലെ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, അതിഷി എന്നിവരുൾപ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കളും എക്‌സിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.“ഡൽഹിയിലെ ഛഠ് ആഘോഷവുമായി ബന്ധപ്പെട്ട ഭക്തരുടെ ആഴത്തിലുള്ള മതവികാരങ്ങളെ ബിജെപി പരിഹസിച്ചു” എന്നായിരുന്നു കെജ്‌രിവാളിൻ്റെ ആരോപണം.

ബിജെപിയുടെ വിപുലമായ ഛഠ് ഒരുക്കങ്ങൾ ബിഹാർ വോട്ടർമാരെ ലക്ഷ്യം വച്ചുള്ളതാണെന്ന് ആം ആദ്മി നേതാക്കൾ അവകാശപ്പെടുമ്പോൾ, ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചത്, "ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്കെതിരെ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമാണ്" എന്നാണ്.

SCROLL FOR NEXT