കൊൽക്കത്ത: രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന 7 പ്രദേശങ്ങളിൽ മീറ്റിങ്ങിനും, ഒത്തു ചേരലിനും പൊലീസ് നിരോധനം. ഇന്നലെ രാത്രി കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വൻ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്നാണ് ഒത്തുചേരലിന് പൊലീസ് അനുമതി നിഷേധിച്ചത്.
മുന്നറിയിപ്പില്ലാതെ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചാണ് ടിഎംസി പ്രവർത്തകർ രംഗത്തെത്തിയത്. സ്ട്രോങ് റൂം അനുമതിയില്ലാതെ തുറക്കാൻ ശ്രമിച്ചെന്ന തൃണമൂലിൻ്റെ ആരോപണങ്ങൾ പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ അഗർവാൾ തള്ളിക്കളഞ്ഞു.
സാഹിദ് ക്ഷുദിറാം ബോസ് റോഡ്, ജഡ്ജിസ് കോർട്ട് റോഡ്, ജാദവ്പൂർ, ഡയമണ്ട് ഹാർബർ റോഡ്, ലോർഡ് സിൻഹ ഹാൾ, നരേഷ് മിത്ര സരണി, പ്രമതേഷ് ബറുവ സരണി എന്നീ പ്രദേശങ്ങളിലാണ് പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. തൃണമൂൽ നേതാക്കളുടെ ആരോപണത്തെ തുടർന്ന് ഇന്നലെ രാത്രി കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ബിജെപി,തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇരു പാർട്ടികളുടെയും പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് നേരിയതോതിലുള്ള ഏറ്റുമുട്ടലിന് കാരണമായി.