കൊൽക്കത്ത: വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പശ്ചിമ ബംഗാളിൽ നാടകീയ രംഗങ്ങൾ. ഇവിഎമ്മിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ഭവാനിപ്പൂരിൽ ഇവിഎം സൂക്ഷിക്കുന്ന കേന്ദ്രത്തിൽ മമത നേരിട്ടെത്തി. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ മമത നേരിട്ടെത്തിയത്. സ്ട്രോങ് റൂമിന് മുന്നിൽ ടിഎംസി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായിരുന്നു.
മുന്നറിയിപ്പില്ലാതെയാണ് സ്ട്രോങ് റൂം തുറന്നതെന്നാണ് ടിഎംസി ആരോപിക്കുന്നത്. നേരത്തേ സ്‌ട്രോങ് റൂം തുറക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സ്ട്രോങ് റൂം വിവാദം ഉയർന്നത്. പല സ്ഥലങ്ങളിലും ഇവിഎമ്മിൽ കൃത്രിമത്വം നടക്കുന്നുണ്ട് അത് തടയാനാണ് എത്തിയതെന്ന് മമതാ ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുകയാണെന്നും അട്ടിമറിക്കാൻ ശ്രമിച്ചാൽ ജീവൻ നൽകി പോരാടുമെന്നും മമത പറഞ്ഞു. ഇവിഎമ്മിന് കാവൽ നിൽക്കാൻ ആഹ്വാനം ചെയ്ത മമത എക്സിറ്റ് പോളുകളെ പരിഹസിക്കുകയും ചെയ്തു.