ദിസ്പൂർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പങ്കുവച്ച സംസ്ഥാനത്തെ ദേശീയപാതയുടെ ഒരു 26 സെക്കൻഡ് വീഡിയോ ഇപ്പോൾ വിവാദങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. ദേശീയപാതയെ ഫോർമുല വണ്‍ ട്രാക്കുമായി താരതമ്യപ്പെടുത്തി ശർമ പങ്കുവച്ച വീഡിയോ എഐ ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലാണ് മുഖ്യമന്ത്രി വീഡിയോ പങ്കുവച്ചത്. വീഡിയോ എഐ നിർമിതമാണെന്ന ആരോപണം ഹിമന്ത തള്ളിക്കളഞ്ഞു. തുടർന്ന് ബിജെപിയുടെ പതാക ഏന്തിയ ആളുകൾക്കിടയിലൂടെ ദേശീയപാതയിൽ വാഹനങ്ങൾ നീങ്ങുന്ന മറ്റൊരു വീഡിയോ അദ്ദേഹം പങ്കുവച്ചു.
മുഖ്യമന്ത്രി പങ്കുവച്ച വീഡിയോക്ക് താഴെ മറുപടിയായി ദേശീയപാതയിലെ കുഴികൾ കാണിച്ചുകൊണ്ട് ആളുകൾ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു. ഏറ്റവും മോശം റോഡുള്ള സംസ്ഥാനങ്ങളിൽ അസമിന് മൂന്നാം റാങ്കെന്ന് തലക്കെട്ടിൽ വന്ന പത്രക്കുറിപ്പും ചിലർ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.