ഡൽഹി: ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമം ദേശീയ തലസ്ഥാനത്ത് നടക്കും. ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് അയ്യപ്പസംഗമം നടക്കുക. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയിൽ വിയോജന വിധി എഴുതിയ മുൻ സുപ്രീം കോടതി ജഡ്ജി ഇന്ദു മൽഹോത്ര അയ്യപ്പ ജ്യോതി തെളിച്ച് യോഗം ഉദ്ഘാടനം ചെയ്യും.
പമ്പാ തീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ബദൽ ആയിട്ടാണ് സംഘപരിവാർ സംഗമം സംഘടിപ്പിക്കുന്നത്. സൽഹി ലഫ്റ്റൻ്റ് ഗവർണർ വി.കെ സക്സേനയെ സംഗമത്തിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ സംഘാടകർ നടത്തി വരികയാണ്.
അതേസമയം, ശബരിമലയെ ദേശീയ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാനുള്ള ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പയിൽ ഒരുക്കങ്ങൾ പൂർണമായി. രാവിലെ ഒമ്പതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികൾ ഉൾപ്പെടെ 3500 പേരാണ് സംഗമത്തിൽ പങ്കെടുക്കുക.
സംസ്ഥാന മന്ത്രിമാർക്ക് പുറമെ തമിഴ്നാട് മന്ത്രിമാരായ പളനിവേൽ ത്യാഗരാജനും പി.കെ. ശേഖർബാബുവും പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ എന്നിവരും സംഗമത്തിൽ പങ്കെടുക്കും.