കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 
NATIONAL

"ആദ്യം വന്ദേമാതരത്തെ കഷണം കഷണമാക്കി, പിന്നെ രാജ്യത്തെ വിഭജിച്ചു"; നെഹ്‌റുവിനെതിരെ അമിത് ഷാ

രാഷ്ട്രീയ പ്രീണനമാണ് നടന്നതെന്നും രാജ്യസഭയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വന്ദേമാതരത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തില്‍ നിന്നും വരികള്‍ എടുത്തുമാറ്റിയില്ലായിരുന്നെങ്കില്‍ രാജ്യം ഭിന്നിപ്പിക്കപ്പെടില്ലായിരുന്നു എന്നാണ് അമിത്ഷായുടെ പ്രതികരണം.

രാഷ്ട്രീയ പ്രീണനമാണ് നടന്നതെന്നും രാജ്യസഭയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. രാജ്യസഭയില്‍ നടക്കുന്ന വന്ദേമാതരം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് ഷായുടെ പ്രതികരണം.

'വന്ദേമാതരത്തില്‍ നിന്നും വരികള്‍ ഒഴിവാക്കി 50 വര്‍ഷം പിന്നിട്ടു. ആ വരികള്‍ ഒഴിവാക്കുമ്പോള്‍ മുതല്‍ തന്നെ രാഷ്ട്രീയ പ്രീണനം ആരംഭിച്ചിരുന്നു. ആ പ്രീണനമാണ് രാജ്യം വിഭജിക്കുന്നതിലേക്ക് എത്തിച്ചത്. രാഷ്ട്രീയ പ്രീണനത്തിന് വേണ്ടി കോണ്‍ഗ്രസ് വന്ദേമാതരത്തെ കഷണങ്ങളാക്കിയില്ലായിരുന്നുവെങ്കില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെടില്ലായിരുന്നു,' അമിത് ഷാ പറഞ്ഞു.

വന്ദേമാതരം 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ രാജ്യത്ത് അടിയന്തരാവസ്ഥയായിരുന്നുവെന്നും വന്ദേമാതരം പാടിയവരെയൊക്കെ ഇന്ദിരാഗാന്ധി ജയില്‍ അടച്ചുവെന്നും ഷാ പറഞ്ഞു.

കഴിഞ്ഞദിവസം ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായി കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും കടന്നാക്രമിച്ചിരുന്നു.

മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെഹ്റു വന്ദേമാതരത്തിലെ ചില വരികള്‍ ഒഴിവാക്കിയെന്നാണ് ബിജെപി നാളുകളായി ആരോപിക്കുന്നത്. ഇക്കാര്യം തന്നെയായിരുന്നു മോദിയും കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഉന്നയിച്ചത്. വന്ദേമാതരത്തിലെ വരികള്‍ മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് മുഹമ്മദലി ജിന്ന വിശ്വസിച്ചിരുന്നു. ഇതനുസരിച്ച് നെഹ്റു വിട്ടുവീഴ്ച ചെയ്തെന്നുമാണ് മോദി പറഞ്ഞത്.

മുസ്ലീം ലീഗിന്റെ വാദങ്ങളെ അപലപിക്കാതെ നെഹ്റു വന്ദേമാതരം സംബന്ധിച്ച വിഷയത്തില്‍ ജിന്നയെ പിന്തുണച്ചുകൊണ്ട് നേതാജി സുഭാഷ് ചന്ദ്രബോസിന് കത്തയക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

'നമുക്ക് 1947ല്‍ സ്വാതന്ത്ര്യം നേടി തന്നതും വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നമ്മള്‍. 1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ ഈ ഗാനമാണ് രാജ്യമൊട്ടാകെയുള്ള സ്വാതന്ത്ര്യ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത്,' മോദി പറഞ്ഞു.

അടുത്തിടെ നമ്മള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷിച്ചു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെയും മിര്‍സാ മുണ്ടയുടെയും 150ാം ജന്മവാര്‍ഷികവും ആഘോഷിച്ചു. ഗുരു തേഗ് ബഹദൂറിന്റെ 350ാം രക്തസാക്ഷി ദിനവും ആഘോഷിച്ചു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.

വന്ദേമാതരത്തില്‍ നിന്ന് ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുന്ന വരികള്‍ ഒഴിവാക്കിയെന്നാണ് ബിജെപി നിരന്തരം ആരോപിക്കുന്നത്. ദുര്‍ഗ, കമല, സരസ്വതി എന്നീ ദേവികളുടെ വരികള്‍ ഒഴിവാക്കിയത് മുഹമ്മദലി ജിന്നയ്ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്തുകൊണ്ടാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

SCROLL FOR NEXT