Chief Election Commissioner Gyanesh Kumar  Source; X /
NATIONAL

ബിഹാറിൽ ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ അംഗൻവാടി ജീവനക്കാർ പരിശോധിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സ്ത്രീകൾ മുഖം മറച്ച് വോട്ടുചെയ്യാൻ വരുന്നതിനെ രാഷ്ട്രീയ പ്രവർത്തകർ എതിർത്തത് സംബന്ധിച്ച് നേരത്തെ വിവാദങ്ങൾ ഉണ്ടായിരുന്നു. അവരെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പുകൾ.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യാനുസരണം സ്ത്രീകളുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ അംഗൻവാടി ജീവനക്കാരുടെ സഹായം ഉറപ്പാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

ബുർഖ ധരിച്ച് വോട്ടു ചെയ്യാൻ വരുന്ന സ്ത്രീ വോട്ടർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗ്യാനേഷ് കുമാർ. സ്ത്രീകൾ മുഖം മറച്ച് വോട്ടുചെയ്യാൻ വരുന്നതിനെ രാഷ്ട്രീയ പ്രവർത്തകർ എതിർത്തത് സംബന്ധിച്ച് നേരത്തെ വിവാദങ്ങൾ ഉണ്ടായിരുന്നു. അവരെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പുകൾ. ഇത്തരക്കാരുടെ ഐഡന്റിറ്റി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകുമെന്ന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

ബൂത്തുകളിൽ ബുർഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഒത്തുനോക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കള്ളവോട്ട് ചെയ്യാനെത്തുന്നവർ ബുർഖ ധരിച്ചെത്തുന്നു എന്ന പരാതി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്. ശിരോവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ തരിച്ചറിയുവാനും പരിശോധിക്കുവാനും എല്ലാ ബൂത്തുകളിലും അംഗൻ വാടി ജീവനക്കാരെ വിന്യസിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

നവംബർ 6, 11 തീയതികളിലാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുക. നവംബർ 14 ന് വോട്ടെണ്ണൽ നടക്കും. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ബിഹാറിലെ 243 അസംബ്ലി സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുക. 38 എസ്‌സി സംവരണ സീറ്റുകളാണുള്ളത്, രണ്ട് എസ് ടി സംവരണ സീറ്റുകളും. 90712 പോളിങ് സ്റ്റേഷനുകളുമുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്ക് പുതിയ വോട്ടര്‍ കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക.

ആകെ 7.43 കോടി വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ അഞ്ച് കോടി സ്ത്രീ വോട്ടര്‍മാരുണ്ട്. 14 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. എല്ലാ പോളിംഗ് ബൂത്തിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. പോളിങ് സ്റ്റേഷനുകളില്‍ ഹെല്‍പ് ഡസ്‌കുകള്‍, റാംപ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ചിത്രമുണ്ടായിരിക്കും. ഭീഷണികള്‍ക്കും സ്വാധീനങ്ങള്‍ക്കും എതിരെ കൃത്യമായ നടപടിയെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

SCROLL FOR NEXT