കൊച്ചി: കാലങ്ങളായുള്ള ആവശ്യമായ വനിതാ സംവരണ ബിൽ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നത് കേന്ദ്രത്തിൻ്റെ ഗൂഢതന്ത്രമെന്ന് സിപിഐ നേതാവ് ആനി രാജ. വനിതാ സംവരണ ബില്ലിനെ അംഗീകരിക്കുന്നു. 2014ൽ പ്രധാനമന്ത്രിയെ കണ്ട് മെമോറാണ്ടം നൽകിയിരുന്നു. എന്നാൽ 2023വരെ പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഒരക്ഷരം മിണ്ടിയില്ലെന്നും കേന്ദ്ര സർക്കാർ സ്ത്രീകളെ പറഞ്ഞ് പറ്റിക്കുകയാണെന്നും ആനി രാജ പറഞ്ഞു. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിൽ ആയിരുന്നു ആനി രാജയുടെ പ്രതികരണം.
വനിതകൾക്ക് സംവരണം ചെയ്യാനാണ് ബിൽ അവതരിപ്പിക്കുന്നതെന്നാണ് അവകാശവാദം. എന്നാൽ അതിൻ്റെ പിന്നിൽ ഫാസിസ്റ്റ് ഗൂഢാലോചനയും ഗൂഢലക്ഷ്യവുമുണ്ട്. മോദിയുടെ ലക്ഷ്യം ഒരു കല്ല് കൊണ്ട് ഒൻപത് പക്ഷികളെ വീഴ്ത്തുക എന്നതാണ്. സ്ത്രീകളെ അവഗണിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു ബിൽ കൊണ്ടുവരേണ്ടി വന്നത്. മണ്ഡല പുനർനിർണയത്തിലൂടെ പ്രതിപക്ഷത്തിൻ്റെ വോട്ടുകൾ എങ്ങനെയെങ്കിലും കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ഗൂഢലക്ഷ്യമെന്നും ആനി രാജ കൂട്ടിച്ചേർത്തു.