ജയ്പൂർ: 2026 ലെ നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് നിരവധി ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രാജസ്ഥാനിൽ ഒറു വിദ്യാർഥി കൂടി ജീവനൊടുക്കി. പ്രദീപ് മേഘ്‌വാൾ എന്ന മെഡിക്കൽ വിദ്യാർഥിയാണ് ജീവനൊടുക്കിയത്. പ്രദീപ് ഉൾപ്പെടെ 4 പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയത്.
പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രദീപ് ഇത്തവണ 650 മാർക്ക് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ പരീക്ഷ റദ്ദാക്കിയതോടെ വിദ്യാർഥി കടുത്ത മാനസിക വിഷമത്തിലായതായും കുടുംബം പറഞ്ഞു. മൂന്നു വർഷത്തോളമായി സഹോദരിമാർക്കൊപ്പം സിക്കാറിൽ താമസിച്ച് ഒരു സ്വകാര്യ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പ്രദീപ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, അദ്ദേഹത്തിന്റെ ഇളയ സഹോദരി കോച്ചിങ് ക്ലാസിലും മൂത്ത സഹോദരി ബാത്റൂമിലും പോയ സമയത്തായിരുന്നു സംഭവം. സഹോദരിയുടെ ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ അവർ കത്രിക ഉപയോഗിച്ച് സ്കാർഫ് മുറിച്ച് വീട്ടുടമസ്ഥനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ എസ്.കെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികളെഴുതിയ പരീക്ഷ ഈ ആഴ്ച ആദ്യം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ്-യുജി 2026 പരീക്ഷ റദ്ദാക്കിയിരുന്നു . പുനഃപരീക്ഷ ജൂൺ 21 ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ക്രമക്കേടുകൾ ഒഴിവാക്കുവാനായി അടുത്ത വർഷം മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത ഫോർമാറ്റിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു .
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056