

ഡൽഹി: ഷിക്കോപൂർ ഗുരുഗ്രാം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയ്ക്ക് ജാമ്യം. റോസ് അവന്യൂ കോടതിയാണ് റോബർട്ട് വദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ജാമ്യത്തിന്മേൽ പ്രത്യേക ജഡ്ജി (പിസി ആക്ട്) സുശാന്ത് ചങ്കോത്രയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുമ്പോൾ അധിക വ്യവസ്ഥകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം ഇഡി ആവശ്യപ്പെട്ടു. കേസ് ജൂലൈ 10ന് കൂടുതൽ വാദം കേൾക്കുന്നതിനായി വീണ്ടും പരിഗണിക്കും.
2008ലെ കോൺഗ്രസ് സർക്കാരിൻ്റെ കാലത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി കേസെടുത്തത്. റോബര്‍ട്ട് വദ്ര ഡയറക്ടര്‍ ആയിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന്റെ പക്കല്‍ നിന്നായിരുന്നു ഭൂമി വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അപ്പാര്‍ട്‌മെന്റ് നിര്‍മിക്കാനായി ഈ ഭൂമി ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വിറ്റു. ഇതുമായി ബന്ധപ്പെട്ടാണ് കേസ്.