Source: X
NATIONAL

ക്രിസ്മസ് ദിനത്തിലും അതിക്രമം തുടർന്ന് ഹിന്ദുത്വ സംഘടനകൾ; ഛത്തീസ്ഗഢിലും ഉത്തർപ്രദേശിലും ആഘോഷങ്ങൾക്ക് നേരെ ആക്രമണം

മതപരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ഛത്തീസ്ഗഡ് ബന്ദ് പുരോഗമിക്കുന്നതിനിടെയാണ് അക്രമം അഴിച്ചു വിട്ടത്

Author : ന്യൂസ് ഡെസ്ക്

ക്രിസ്മസ് ദിവസത്തിലും പള്ളികൾക്ക് നേരെയും ആഘോഷങ്ങൾക്ക് നേരെയും ആക്രമണം തുടർന്ന് ഹിന്ദുത്വ സംഘടനകൾ. ഛത്തീസ്ഗഡിലെ റായ്പൂരിൽ മാളിന് മുന്നിലെ ക്രിസ്മസ് അലങ്കാരങ്ങൾ ഹിന്ദുത്വവാദികൾ അടിച്ചു തകർത്തു. റായ്പൂർ മാഗ്നെറ്റോ മാളിന് മുന്നിൽ സ്ഥാപിച്ച അലങ്കാരങ്ങൾ ആണ് ബജ്രംഗ്ദൾ പ്രവർത്തകർ തകർത്തത്. മതപരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ഛത്തീസ്ഗഡ് ബന്ദ് പുരോഗമിക്കുന്നതിനിടെയാണ് അക്രമം അഴിച്ചു വിട്ടത്.

ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ബന്ദ്. അതേസമയം, ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പളളിക്ക് മുന്നിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി. ബറേലി കൻ്റോൺമെൻ്റ് ഭാഗത്തെ പള്ളിക്ക് സമീപമായിരുന്നു ക്രിസ്മസ് ആരാധനയ്ക്കിടെ പ്രകോപനം സൃഷ്ടിച്ചത്.വിഎച്ച്പി, ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ് ഹനുമാൻ ചാലിസയും ജയ് ശ്രീറാം വിളികളുമായി എത്തിയത്. അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങളും ഇവർ നശിപ്പിച്ചു. ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയും അലങ്കാരങ്ങൾക്ക് നേരെയും ആക്രമണം അഴിച്ചു വിടുകയാണ് ഹിന്ദുത്വ സംഘടനകൾ. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ല ഹിന്ദു -സിഖ് ഭൂരിപക്ഷ പ്രദേശമാണെന്ന് പറഞ്ഞ് കുട്ടികളെ സാന്താക്ലോസിൻ്റെ വസ്ത്രം നിർബന്ധിച്ച് ധരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

SCROLL FOR NEXT