ഡൽഹി: സിപിഐ നേതാവ് ആനി രാജക്കുനേരെ കൈയേറ്റ ശ്രമമെന്ന് പരാതി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ആർഎസ്എസ് പ്രവർത്തകർ തന്നെ പിടിച്ചു തള്ളിയെന്നും കൂടെയുള്ളവരെ തള്ളി താഴെയിട്ടെന്നുമാണ് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ധുവിനും എഐഎസ്എഫ് നേതാവ് സായിക്കും പരുക്കേറ്റിട്ടുണ്ടെന്നും ആനി രാജ പറഞ്ഞു.
സംഭവത്തിൽ ആനി രാജ പരാതി നൽകിയിൽ നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവർ സ്ഥിരം കുഴപ്പക്കാർ എന്ന് പൊലീസ് പറഞ്ഞു. സമരം സംഘർഷത്തിൽ കലാശിക്കണം എന്ന ഉദ്ദേശ്യത്തോടെ വന്നവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അസാദി മുദ്രാവാക്യം വിളിച്ചതിനാണ് കയ്യേറ്റ ശ്രമം നടന്നത്. ആർഎസ്എസിനെതിരായല്ല, മറിച്ച് അംബേദ്കറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഇതൊരു ജനാധിപത്യ രാജ്യമാണ്. എൻ്റെ പാർട്ടിയെ വമർശിച്ചും മുദ്രാവാക്യങ്ങൾ വിളിക്കാം. സമരം ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ആനിരാജ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സോനം വാങ്ചുക്ക് അടക്കമുള്ള രാഷ്ട്രീയ-സാമൂഹ്യ പ്രമുഖരും യുഎസിൽ നിന്നെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കം നേതാക്കൾ ജന്തർമന്തറിലെത്തിയിരുന്നു. പാറ്റകൾ വരുന്നു, ധർമ്മേന്ദ്ര പ്രധാൻ പോവുന്നു എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. സമരത്തെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സിജെപി പ്രതിഷേധത്തിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ ബജ്റംഗ്ദൾ പ്രവർത്തകരെ പൊലീസ് തിരിച്ചയച്ചിരുന്നു.