ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികളെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ കടുത്ത നടപടികളുമായി പശ്ചിമ ബംഗാളും ബിഹാറും. ജനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ഇരു സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ വിവാദ നടപടി വന്നിരിക്കുന്നത്.
ട്രിബ്യൂണിലില്‍ വീണ്ടും പരിഗണിക്കുന്നതിനായി കത്ത് നല്‍കിയവര്‍ക്ക് വിധി വരുന്നത് വരെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത ആദ്യ കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാര്‍ നടപ്പാക്കി വന്നിരുന്ന എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തും. അതിന് പുറമെ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ തടഞ്ഞ കേന്ദ്ര പദ്ധതികളും ഇനിമുതല്‍ സംസ്ഥാനത്ത് ലഭിക്കുമെന്നുമാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാര്‍ പറഞ്ഞത്.
പദ്ധതികള്‍ ഇനിമുതല്‍ സുതാര്യമായ വഴികളിലൂടെയായിരിക്കും നടക്കുക. മരിച്ചവര്‍ക്കോ അനധികൃത കുടിയേറ്റക്കാര്‍ക്കോ ഇന്ത്യന്‍ പൗരരല്ലാത്തവര്‍ക്കോ ഒന്നും ആനുകൂല്യങ്ങള്‍ ഇനിമുതല്‍ ലഭിക്കുകയില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
ബിഹാര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പറഞ്ഞു. റേഷന്‍ അടക്കമുള്ള ഒരു ക്ഷേമ പദ്ധതിയും ഈ ആളുകള്‍ക്ക് ലഭിക്കില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പേര് ചേര്‍ക്കപ്പെടാത്തവരുടെ പാസ് ബുക്ക് അടക്കം നിശ്ചിത സമയപരിധിക്കുള്ളില്‍ ഇല്ലാതാക്കുമെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.