പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ മഹാഗഢ്ബന്ധൻ സഖ്യത്തിൻ്റെ ആണിക്കല്ലായിരുന്ന ആർജെഡിയുടെ പതനം ആരെയും നടുക്കുന്നതാണ്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയുടെ വക്കിലാണ് അവർ എന്നതാണ് 2025 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ബാക്കിപത്രം.
കഴിഞ്ഞ 2020 നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിടത്ത് നിന്നാണ് ആർജെഡിയുടെ ഈ തിരിച്ചിറക്കം. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 22 സീറ്റുകളിൽ മാത്രമാണ് ആർജെഡിക്ക് ജയിക്കാനായത്. അതിന് സമാനമായ വൻ പരാജയമാണ് ഇക്കുറി നേരിട്ടത്.
2025ൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ അധികാരത്തിൽ വരുമ്പോൾ ആർജെഡിക്ക് ലഭിച്ചത് 55 സീറ്റുകളായിരുന്നു. അതിന് തൊട്ടു മുമ്പ് ലാലു പ്രസാദ് യാദവിൻ്റെ ഭാര്യ റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രി. സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്ന അക്കാലത്ത് പോലും 50ന് മുകളിൽ സീറ്റ് നേടാൻ ആർജെഡിക്ക് കഴിഞ്ഞു.
1997ലാണ് ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ ജനതാദൾ പാർട്ടി രൂപീകൃതമായത്. പിന്നീട് കേന്ദ്ര റെയിൽവേ മന്ത്രിയായി തിളങ്ങിയപ്പോഴും കാലിത്തീറ്റ കുംഭകോണം പോലുള്ള അഴിമതി കേസുകളുടെ കറ അദ്ദേഹത്തെ വിടാതെ പിന്തുടർന്നിരുന്നു.
2025ലേക്ക് വരുമ്പോൾ എൻഡിഎ സഖ്യം 200ന് മുകളിൽ സീറ്റുകൾ നേടുമ്പോൾ, ആർജെഡി 25ഓളം സീറ്റുകളിലേക്ക് ഒതുങ്ങുകയാണ് ചെയ്യുന്നത്. എന്നാലും ആർജെഡിയുടെ വോട്ട് ഷെയർ പരിഗണിക്കുമ്പോൾ പലയിടത്തും മികച്ച പോരാട്ടം കാഴ്ചവച്ചുവെന്ന് വ്യക്തമാണ്. ഇത്തവണത്തെ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവുമധികം വോട്ട് ഷെയർ നേടിയ പാർട്ടിയും ആർജെഡി ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടേയും (20.08%) ജെഡിയുവിൻ്റെയും (19.25%) വോട്ട് വിഹിതം താരതമ്യപ്പെടുത്തുമ്പോൾ, രാഷ്ട്രീയ ജനതാദൾ (23.00%) കൂടുതൽ വോട്ട് വിഹിതമാണ് നേടിയത്. എന്നാൽ ഫലത്തിലേക്ക് വരുമ്പോൾ വിജയം 25 സീറ്റുകളിൽ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു. ബിജെപിക്ക് 89 സീറ്റുകളിലും ജെഡിയുവിന് 85 സീറ്റുകളിലും ജയം നേടാനായി.
4.97% വോട്ട് ഷെയറുള്ള ലോക് ജനശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) 19 സീറ്റുകളിൽ വിജയിച്ചു എന്നിടത്താണ് ടോപ്പറായ ആർജെഡിയുടെ സീറ്റുകൾ കണക്കു കൂട്ടുമ്പോൾ വലിയ കുറവ് തോന്നുന്നത്. എൻഡിഎയുടെ രാഷ്ട്രീയ പാർട്ടികളുടെ മാത്രം വോട്ട് ഷെയർ എംഎൽഎ സീറ്റുകളായി മാറുന്ന വൈരുധ്യം നിറഞ്ഞൊരു കാഴ്ചയാണ് ബിഹാറിൽ കാണാനാകുന്നത്.
ആർജെഡി (23.00%), ബിജെപി (20.08%), ജെഡിയു (19.25%), കോൺഗ്രസ് (8.71%), ലോക് ജനശക്തി പാർട്ടി (രാംവിലാസ് പാസ്വാൻ) (4.97%), സിപിഐ(എംഎൽ) ലിബറേഷൻ (2.84%), എഐഎംഐഎം (1.85%), ബിഎസ്‌പി (1.62%), സിപിഐ (0.74%), സിപിഐഎം (0.60%), നോട്ട (1.81%), എൻസിപി (0.03%), RASLJP (0.17%), AAAP (0.30%), NPEP (0.01%), AIFB (0.00%), BLSP (0.00%), മറ്റുള്ളവർ (14.00%)
കളി തുടങ്ങുന്നതിന് മുൻപ് വിജയിയെ പ്രഖ്യാപിച്ചാൽ അതിൽ എന്ത് ജനാധിപത്യമാണുള്ളത് കോൺഗ്രസ് എംപി മാണിക്കം ടാഗോറിൻ്റെ ചോദ്യവും രാജ്യത്ത് മുഴങ്ങിക്കേൾക്കുന്നുണ്ട്. പ്രതിപക്ഷത്തെ 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ എന്ത് അത്ഭുതം സംഭവിക്കാനാണെന്ന് മാണിക്കം ടാഗോർ എക്സിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു.
ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒട്ടു മിക്ക മണ്ഡലങ്ങളിലേയും ഈ ഉയർന്ന വോട്ട് ഷെയർ വിജയമായി മാറ്റിയെടുക്കാൻ കഴിയാതെ പോയിടത്താണ് തേജസ്വിയുടെ പാർട്ടി വൻ തിരിച്ചടി നേരിട്ടത്. അതിന് പിന്നിലെ കണക്കുകളിൽ വൈരുധ്യമുണ്ടെന്നത് തീർച്ചയാണ്. ഇനി പ്രതിപക്ഷം ആരോപിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന മുന്നണി അട്ടിമറി നടത്തിയോ?
ഇതിനുള്ള മറുപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറയണം. എസ്ഐആറിൻ്റെ മറവിൽ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എത്ര മാത്രം സുതാര്യമായിരുന്നു എന്ന് തെളിയിക്കേണ്ടത് അവരുടെ കൂടി ഉത്തരവാദിത്തമാണ്. ഫെഡറൽ രാജ്യമായ ഇന്ത്യയിൽ കേന്ദ്ര പാർട്ടികളെ മാത്രം വിജയിപ്പിച്ചെടുക്കാനുള്ള ഉത്തരവാദം ഏറ്റെടുക്കേണ്ടവരാണോ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നതും കാലിക പ്രസക്തമായൊരു ചോദ്യമാണ്.