ലുധിയാന: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎ നേട്ടമുണ്ടാക്കുമ്പോൾ പഞ്ചാബിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട സ്ഥിതിയിലാണ് ബിജെപി. തരൺ തരൺ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർജീത് സിംഗ് സന്ധുവാണ് ദയനായമായി പരാജയപ്പെട്ടത്. സന്ധുവിനുവേണ്ടി രണ്ട് മുഖ്യമന്ത്രിമാർ - ഹരിയാനയിലെ നയാബ് സിംഗ് സൈനി, ഡൽഹിയിലെ രേഖ ഗുപ്ത - സംസ്ഥാന, കേന്ദ്ര തലങ്ങളിലെ ബിജെപി ഉന്നതർ എന്നിവർ ചേർന്ന് വൻ പ്രചരണം നടത്തിയെങ്കിലും ഗുണം ചെയ്തില്ല.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥിയാണ് ഇവിടെ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് എഎപിയിൽ ചേർന്ന ഹർമീത് സിംഗ് സന്ധു, എസ്എഡി സ്ഥാനാർഥി സുഖ്‌വീന്ദർ കൗറിനെയാണ് പരാജയപ്പെടുത്തിയത്. 12,091 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിരോമണി അകാലിദൾ (എസ്എഡി) എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ബിജെപി മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തുടങ്ങിയത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം ആം ആദ്മി പാർട്ടിക്ക് ആശ്വാസം നൽകുന്ന ഫലമാണിത്.
2024 ലും 2025 ലും ഗിദ്ദർബഹ, ദേര ബാബ നാനാക്, ചബ്ബേവാൾ, ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിൽ എഎപി വിജയിച്ചിരുന്നു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ കുതിപ്പ് തുടരുന്നു എന്നാണ് ഈ വിജയം തെളിയിക്കുന്നത്. അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ ഇപ്പോൾ വിജയിച്ചതോടെ, നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഭരണകക്ഷിക്ക് ആത്മവിശ്വാസം ഏറുകയാണ് പഞ്ചാബിൽ