ഗുരുവിൻ്റെ ഉപദേശത്തിൽ മുംബൈയിലെ തെരുവിൽ യാചകനായി അലഞ്ഞ് ബിജെപി എംഎൽഎ 
NATIONAL

3000 കോടിയുടെ ആസ്തി: ഗുരുവിൻ്റെ ഉപദേശത്തിൽ മുംബൈയിലെ തെരുവിൽ യാചകനായി അലഞ്ഞ് ബിജെപി എംഎൽഎ

സാധാരണക്കാരൻ്റെ ജീവിതം അടുത്തറിയാനാണ് യാചകൻ്റെ വേഷം ധരിച്ചതെന്ന് എംഎൽഎ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: കോടികള്‍ ആസ്തിയുള്ള മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് താഴെത്തട്ടിലെ പ്രശ്നങ്ങൾ അടുത്തറിയാന്‍ തെരുവില്‍ ഭിക്ഷക്കാരൻ്റെ വേഷം ധരിച്ച് മണിക്കൂറുകളോളം ചെലവഴിച്ചത്. ഘാട്‌കോപ്പര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ പരാഗ് ഷായാണ് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്നത്.

2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം 3,383 കോടി രൂപയുടെ ആസ്തിയുള്ള സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ എംഎല്‍എമാരില്‍ ഒരാളാണ് പരാഗ് ഷാ. ജൈന ആത്മീയ ഗുരുവായ നമ്രമുനി മഹാരാജിൻ്റെ ഉപദേശപ്രകാരമാണ് പരാഗ് ഷാ തെരുവിലിറങ്ങിയത്. ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായതിനാല്‍ ജനങ്ങളുടെ ജീവിതക്ലേശങ്ങള്‍ നേരിട്ട് അറിയാനായിരുന്നു ഗുരുവിൻ്റെ നിര്‍ദേശം.

സുരക്ഷാ ഉദ്യോഗസ്ഥരെയും ആഡംബര വാഹനങ്ങളും ഒഴിവാക്കി, ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് എംഎൽഎ തെരുവിലിറങ്ങിയത്. മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലും റോഡരികിലുമായി മണിക്കൂറുകളോളം ഭിക്ഷക്കാരനായി ഇരുന്ന എംഎല്‍എ, ആളുകളോട് സഹായം അഭ്യര്‍ത്ഥിക്കുകയും തനിക്ക് ലഭിച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.

മുഷിഞ്ഞ കുപ്പായവും നീണ്ട താടിയും വച്ചതിനാൽ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. വേഷം മാറിയുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം എംഎൽഎ മേക്കപ്പ് ഒഴിവാക്കി അതേ സ്ഥലങ്ങളില്‍ വീണ്ടും ചെന്ന് തന്നെ സഹായിച്ച ആളുകളോട് സംസാരിക്കുകയും നന്ദി പറയുകയും ചെയ്തു.

തൻ്റെ അനുഭവം ഗുരുവിനും മറ്റുള്ളവര്‍ക്കും മുന്നില്‍ പങ്കുവെക്കുകയും ചെയ്തു. പണവും അധികാരവുമില്ലാത്ത സാധാരണക്കാരോട് സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് നേരിട്ടറിയാന്‍ ഈ മണിക്കൂറുകള്‍ തന്നെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT