ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എഎസ് ഗഡ്കരി, ജസ്റ്റിസ് രഞ്ജിത് സിന്‍ഹ രാജ ഭോന്‍സലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹാനി ബാബുവിന് ജാമ്യം ലഭിക്കുന്നത്.
ജൂലൈ 2020 നാണ് ഹാനി ബാബുവിനെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി ബാബു കഴിയുന്നത്.
കേസില്‍ അഞ്ച് വര്‍ഷവും രണ്ട് മാസവുമായി ജയിലില്‍ കഴിയുകയാണെന്നും എന്നാല്‍ കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നും ഹാനി ബാബു കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണ്‍ സുധീര്‍ ധാവളെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞത്രയും ഹാനി ബാബു ജയില്‍വാസം അനുഭവിച്ചിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് വാദിച്ചു.
ആര്‍ഡിഎഫ് (റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട്) , സിപിഐ (മാവോയിസ്റ്റ്) എന്നീ സംഘടനകളുമായി ഉള്ള ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. ഒപ്പം സീക്രസി ഹാന്‍ഡ്ബുക്ക് എന്ന പുസ്തകവും പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രൊഫ. ജിഎന്‍ സായിബാബയെ സഹായിച്ചു എന്നതുകൂടിയായിരുന്നു ഹാനി ബാബുവിനെതിരായ കുറ്റം.
ബോംബെ ഹൈക്കോടതി നേരത്തെ റോണ വില്‍സണും സുധീര്‍ ധാവളെക്കും സുധ ഭരദ്വജിനും ജാമ്യം അനുവദിച്ചിരുന്നു. പി വരവര റാവുവിന് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സുപ്രീം കോടതിയും ജാമ്യം നല്‍കിയിരുന്നു. ഷോമ സെന്‍, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേയിറ എന്നിവര്‍ക്കും ജാമ്യം നല്‍കിയിരുന്നു.
ജൂലൈയില്‍ ഹാനി ബാബുവിന് ജാമ്യം തേടി ഹൈക്കോടതിയെയോ വിചാരണ കോടതിയെയോ സമീപിക്കാമെന്ന് സുപ്രീം കോടതി അനുവാദം നല്‍കുകയും ചെയ്തിരുന്നു.