മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ദ്രയാനി നദിക്ക് കുറുകെ നിർമിച്ച പാലം തകർന്ന് നിരവധി വിനോദസഞ്ചാരികൾ മുങ്ങിമരിച്ചതായി സംശയം. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കുണ്ഡ്മലയിൽ നിന്നാണ് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ഈ ദാരുണസംഭവം റിപ്പോർട്ട് ചെയ്തത്.
പാലം തകർന്നുള്ള അപകടത്തിൽ നാല് മരണം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 10 മുതൽ 15 പേരെ കാണാതായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. 38 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആറ് പേരുടെ നില ഗുരുതരമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മാവൽ താലൂക്കിലെ കുന്ദമലയിൽ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. അപകടം നടക്കുമ്പോൾ 125 ഓളം പേർ പാലത്തിലുണ്ടായിരുന്നു. 25 ഓളം വിനോദ സഞ്ചാരികൾ നദിയിൽ വീണു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതാണ് അപകട കാരണമെന്നാണ് സൂചന.
അഗ്നിശമന സേന, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാലും 10 മുതൽ 15 പേരെ വരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.
"മാവലിൽ പാലം തകർന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഡിവിഷണൽ കമ്മീഷണർ, തഹസിൽദാർ, പൊലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചു. ചിലരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലർ നദിയിൽ വീണിട്ടുണ്ട്. അവർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫ് സംഘം അവിടെയുണ്ട്. ഇക്കാര്യത്തിൽ ആളപായമുണ്ടായതായി ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ല. വിശദ വിവരങ്ങൾ ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാം," മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
പാലം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് പരിക്കേറ്റവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.