അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ 11.10 ന് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. രാജ്കോട്ടിലായിരിക്കും സംസ്ക്കാര ചടങ്ങുകൾ നടത്തുക. അദ്ദേഹത്തിൻ്റെ മരണം പാർട്ടിക്കും സംസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് കേന്ദ്ര ജലശക്തി മന്ത്രിയും ഗുജറാത്ത് ബിജെപി പ്രസിഡന്റുമായ സിആർ പാട്ടീൽ പറഞ്ഞു.
അതേസമയം, ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 32 പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഇതുവരെ 32 ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചു. 14 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഉദയ്പൂർ, വഡോദര, ഖേഡ, മെഹ്സാന, അർവല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചവർ. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതിനാൽ അധികൃതർ ഡിഎൻഎ പരിശോധന നടത്തിവരികയാണ്. ഡിഎൻഎ പരിശോധനാ ഫലം വൈകുന്ന സാഹചര്യത്തിൽ പരിശോധന വേഗത്തിലാക്കാൻ 160 വിദഗ്ദ്ധരെ നിയോഗിച്ചിട്ടുണ്ട്", രജനീഷ് പട്ടേൽ പറഞ്ഞു. കെടിടാവശിഷ്ടങ്ങൾക്കിടയിലെ തെരച്ചിൽ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട AI 171 വിമാനം അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. അപകടത്തിൽ ഇതുവരെ 279 പേരാണ് മരിച്ചത്. മരിച്ച എല്ലാവര്‍ക്കും ഒരുകോടി രൂപ നല്‍കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.