ആന്ധ്രാപ്രദേശ്: കർണൂലിൽ ബസിന് തീ പിടിച്ച് വലിയ അപകടം. ബെംഗളൂരു-ഹൈദരാബാദ് റൂട്ടിൽ പോയ കാവേരി ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. 20 പേർ മരിച്വചതായി റിപ്പോർട്ട്.
ദുരന്തത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം സർക്കാരുണ്ടെന്നും, ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ നിർദേശം നൽകിയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
അപകട സ്ഥലത്തെത്തിയ നാട്ടുകാരാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കര്‍ണൂൽ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.