നെല്ലൂർ: ആന്ധ്രാപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന്റെ വലതുവശത്തെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് . നിയന്ത്രണംവിട്ട സ്വകാര്യ ബസ് കണ്ടെയ്‌നർ ലോറിയുമായി ഇടിച്ച് തീപിടിക്കുകയായിരുന്നു.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് റോഡ് ഡിവൈഡറിൽ ഇടിച്ചുകയറി. തുടർന്ന് എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയും ചെയ്തു. മോട്ടോർ സൈക്കിളുകളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ചതോടെ ബസിനും ട്രക്കിനും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.
പ്രദേശവാസികളും ബസ് ക്ലീനറും കണ്ടക്ടറും ചേർന്ന് ജനാലച്ചില്ലുകൾ തകർത്താണ് അകത്ത് കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയും പൊലീസും തീ അണയ്ക്കാനും തകർന്ന വാഹനങ്ങൾ നീക്കം ചെയ്യാനുമുള്ള നടപടികൾക്ക് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു.
ഗുരുതരമായ പരിക്കുകളും പൊള്ളലും മൂലം ബസ് ഡ്രൈവർ, ട്രക്ക് ഡ്രൈവർ, ക്ലീനർ എന്നിവർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന 36 യാത്രക്കാരിൽ നാലുപേർക്ക് ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു. ഇവരെ നന്ദ്യാൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ ചില യാത്രക്കാർ ബസിന്റെ ജനാലകളിലൂടെ പുറത്തേക്ക് ചാടിയിരുന്നു. ടയർ പൊട്ടിയതാണ് ബസിന് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. പിന്നീട് എതിരെ വന്ന ലോറിയുമായുണ്ടായ കൂട്ടിയിടിയിലും തുടർന്നുള്ള തീപിടിത്തത്തിലുമാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം.